ശ്രീനഗർ: ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം വധിച്ച ഭീകരനെ തിരിച്ചറിഞ്ഞു. ദ റെസിസ്റ്റന്റ് ഫ്രണ്ടിന്റെ (ടിആർഎഫ്) സജീവ പ്രവർത്തകനായ മൈസർ അഹമ്മദ് ദാറിനെയാണ് ഇന്ത്യൻ സൈന്യം വകവരുത്തിയത്. അടുത്തിടെയാണ് ഇയാൾ ഭീകരസംഘടനയുടെ ഭാഗമായതെന്ന് കശ്മീർ പോലീസ് അറിയിച്ചു. ഷോപ്പിയാനിലെ കത്തോഹാലൻ മേഖലയിൽ വ്യാഴാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടൽ നടന്നത്.
ഇതിനിടെ കശ്മീരിലെ സാംബയിലുള്ള രാംഗഡ് സെക്ടറിൽ പാക് പട്ടാളക്കാർ വെടിനിർത്തൽ കരാർ ലംഘിച്ചു. പാകിസ്താന്റെ ആക്രമണത്തിൽ പരിക്കേറ്റ ബിഎസ്എഫ് ജവാൻ ചികിത്സയിലിരിക്കെയാണ് വീരമൃത്യു വരിച്ചത്. അന്താരാഷ്‌ട്ര അതിർത്തിയിൽ യാതൊരു പ്രകോപനവും കൂടാതെയാണ് അതിർത്തി സുരക്ഷാസേനയ്‌ക്ക് നേരെ പാക് പട്ടാളക്കാർ വെടിയുതിർത്തത്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം.
കഴിഞ്ഞ 24 ദിവസത്തിനിടെ പാകിസ്താന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന മൂന്നാമത്തെ വെടിനിർത്തൽ കരാർ ലംഘനമാണിത്. പാക് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബിഎസ്എഫ് ജവാനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.