ബെംഗളൂരു: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ നിർണായക മത്സരത്തിനിറങ്ങിയ ന്യൂസിലൻഡിന് ശ്രീലങ്കയ്‌ക്കെതിരേ 172 റൺസ് വിജയലക്ഷ്യം. സെമിസാധ്യത സജീവമാക്കാൻ ന്യൂസിലൻഡിന് ഇന്നത്തെ ജയം അനിവാര്യമാണ്. ടോസ് തോറ്റ് ആദ്യം കളത്തിലിറങ്ങിയ ശ്രീലങ്ക 46.4 ഓവറിൽ വെറും 171 റൺസിന് ഓൾ ഔട്ടായി. കിവീസിന്റെ ബോളിംഗ് ടീമിന്റെ മിന്നും പ്രകടനമാണ് ലങ്കയെ കുറഞ്ഞ സ്‌കോറിൽ ഒതുക്കിയത്. വാലറ്റത്ത് മഹീഷ് തീക്ഷണയും ദിൽഷൻ മധുശങ്കയുമാണ് ലങ്കയുടെ ടീം സ്‌കോർ 170 കടത്തിയത്.
ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്‌ക്ക് 70 റൺസെടുക്കുന്നതിനിടെ 5 വിക്കറ്റാണ് നഷ്ടപ്പെട്ടത്. അർദ്ധ സെഞ്ച്വറി നേടിയ ഓപ്പണർ കുശാൽ പെരേരയാണ് ലങ്കൻ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. 28 പന്തിൽ ഒൻപത് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും സഹായത്തോടെ 51 റൺസാണ് താരത്തിന്റെ സമ്പാദ്യം.
പത്തും നിസ്സങ്ക, കുശാൽ മെൻഡിസ്, സദീര സമരവിക്രമ, ചരിത് അസലങ്ക എന്നിവർ രണ്ടക്കം കടക്കാനാവാതെ കൂടാരം കയറി. ആറാം വിക്കറ്റിലൊന്നിച്ച എയ്ഞ്ജലോ മാത്യൂസ് – ധനഞ്ജയ ഡി സിൽവ സഖ്യമാണ് ടീം സ്‌കോർ 100 കടത്തിയത്. മാത്യൂസിനെ (16) മിച്ചൽ സാന്റ്‌നർ പുറത്താക്കി. പിന്നാലെ 19 റൺസെടുത്ത സിൽവയെയും മടക്കി സാന്റ്‌നർ ലങ്കയെ സമ്മർദ്ദത്തിലാഴ്‌ത്തി.
പിന്നാലെ വന്ന ചമിക കരുണരത്‌നയേയും (6), ദുഷ്മന്ത ചമീരയും (1) നിരാശപ്പെടുത്തി. വാലറ്റത്ത് മഹീഷ് തീക്ഷണ നടത്തിയ പ്രതിരോധമാണ് ടീം സ്‌കോർ 150 കടക്കാൻ സഹായിച്ചത്. ഒമ്പതിന് 128 എന്ന നിലയിൽ തകർന്ന ലങ്കയെ അവസാന വിക്കറ്റിൽ ദിൽഷൻ മധുശങ്കയെ കൂട്ടുപിടിച്ച് തീക്ഷ്ണയാണ് 170 കടത്തിയത്. ഇരുവരും ചേർന്ന് 43 റൺസാണ് കൂട്ടിച്ചേർത്തത്. മധുശങ്കയെ രചിൻ രവീന്ദ്ര പുറത്താക്കിയതോടെ ശ്രീലങ്കൻ ഇന്നിം?ഗ്‌സ് അവസാനിച്ചു.
പത്തോവറിൽ മൂന്ന് മെയ്ഡനടക്കം വെറും 37 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളാണ് പേസർ ട്രെന്റ് ബോൾട്ട് നേടിയത്. രണ്ട് വീക്കറ്റുകൾ വീതം വീഴ്‌ത്തിയ മിച്ചൽ സാന്റ്‌നർ, ലോക്കീ ഫെർഗൂസൻ, രചിൻ രവീന്ദ്ര എന്നിവരും ഒരു വിക്കറ്റുമായി ടിം സൗത്തിയും ബോൾട്ടിന് മികച്ച പിന്തുണ നൽകി.