ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് വർദ്ധിച്ചു വരുന്ന വായു മലിനീകരണത്തിന് ഒരു നേരിയ ആശ്വാസം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മഴ ലഭിച്ചതിനെ തുടർന്ന് വായൂ മലിനീകരണ സൂചികയിൽ ചെറു വ്യത്യാസം അനുഭവപ്പെട്ടു. ഡൽഹി-നോയിഡ അതിർത്തിയിൽ മിതമായ തോതിൽ മഴ ലഭിച്ചു. നഗരത്തിലെ മലിനീകരണ സാഹചര്യം കുറയ്‌ക്കാൻ ‘കൃത്രിമ മഴ’ എന്ന ആശയം നടപ്പാക്കാനിരിക്കെയായിരുന്നു രാജ്യതലസ്ഥാനത്ത് മഴ ലഭിച്ചത്.
നഗരത്തിലെ വായു മലിനീകരണം ചെറുക്കുന്നതിനായി ‘കൃത്രിമ മഴ’ പെയ്യിക്കാൻ വ്യാഴാഴ്ച ഡൽഹി സർക്കാർ തീരുമാനിച്ചതായി അധികൃതർ അറിയിച്ചിരുന്നു. രണ്ട് ദിവസത്തെ മഴയ്‌ക്ക് ശേഷം വായു ഗുണനിലവാരം മെച്ചപ്പെട്ടിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഇതിനിടെ ഇന്നലെ മുതൽ ഡൽഹിയിൽ ശൈത്യകാല അവധി ആരംഭിച്ചിരുന്നു. നവംബർ 18 വരെയാണ് അവധി.
വിദ്യാർത്ഥികളുടെ ആരോഗ്യം കണക്കിലെടുത്താണ് ജനുവരി- ഫെബ്രുവരി മാസങ്ങളിലെ അവധി നവംബറിലേക്ക് മാറ്റിയത്. പരിസ്ഥിതി മന്ത്രി ഗോപാൽ റായുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി അതിഷി, ഗതാഗതമന്ത്രി കൈലാഷ് ഗഹലോട്ട്, ഡൽഹിയിലെ ഉന്നത ഗവൺമെന്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
ഒരാഴ്ചയായി ഉയർന്ന നിലയിലുള്ള ഡൽഹിയിലെ വായുമലിനീകരണ തോത് ഇത് വരെയും കുറഞ്ഞിട്ടില്ല. ശരാശരി 421-ാണ് ഇപ്പോഴത്തെ വായുമലിനീകരണ തോത്. ശൈത്യകാലം തുടരുന്നതും അയൽസംസ്ഥാനങ്ങളിൽ വൈക്കോൽ കത്തിക്കുന്നതും വായു മലിനീകരണത്തിന് കാരണമാണ്.