ന്യൂഡൽഹി: ഹീറോ മോട്ടോകോർപ് ചെയർമാന്റെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ചെയർമാൻ പവൻ മഞ്ചാളിന്റെ ന്യൂഡൽഹിയിലുള്ള 24.95 കോടി രൂപയുടെ മൂന്ന് വസ്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് നടപടി.
വിദേശകറൻസിയുടെ അനധികൃത ശേഖരം കണ്ടെത്തിയ സംഭവത്തിൽ മഞ്ചാളിനെതിരെയുള്ള നടപടികൾ സ്റ്റേ ചെയ്ത് ഡൽഹി ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മഞ്ചാളിനെതിരെ ഇഡി നടപടിക്ക് തുടക്കമിട്ടത്. വിദേശകറൻസിയുമായി ബന്ധപ്പെട്ട് കേസിനാസ്പദമായ സംഭവം 2018ലാണ് നടക്കുന്നത്. മഞ്ചാളിയുടെ സുഹൃത്തും സഹായിയുമായ അമിത് ബാലിയെ വിമാനത്താവളത്തിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 81 ലക്ഷം രൂപ വിലമതിക്കുന്ന വിദേശകറൻസിയുമായാണ് ഇയാളെ എയർപോർട്ടിൽ നിന്ന് പിടികൂടിയത്.















