ലക്നൗ: ഈ വർഷത്തെ ദീപാവലി ദിനത്തിൽ അയോദ്ധ്യയിൽ 21 ലക്ഷം ദീപങ്ങൾ തെളിച്ച് ചരിത്രം കുറിക്കാനുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ തീരുമാനത്തിൽ പങ്കാളിയാകാനൊരുങ്ങി ഡോ. രാം മനോഹർ ലോഹ്യ അവധ് സർവ്വകലാശാല.
അയോദ്ധ്യയിൽ സരയു നദിയുടെ ഘാട്ടുകളിൽ സർവ്വകലാശാലയിലെ വിദ്യാർത്ഥികളും അദ്ധ്യാപകരുമടക്കം 25000 പേരെ ദീപം തെളിയിക്കുന്നതിന് വിന്യസിക്കുമെന്ന് ഡോ. രാം മനോഹർ ലോഹ്യ അവധ് സർവകലാശാല അറിയിച്ചു. സർവ്വകലാശാല വൈസ് ചാൻസലർ പ്രതിഭ ഗോയലിന്റെ മേൽനോട്ടത്തിലാണ് സരയു നദിയുടെ ഘാട്ടുകളിൽ വിദ്യാർത്ഥികളും അദ്ധ്യാപകരുമടക്കമെത്തുക.
ദീപാവലിയ്‌ക്ക് മൂന്ന് ദിവസം മുമ്പ് തന്നെ 60 ശതമാനം ചിരാതുകൾ എല്ലാ ഘട്ടങ്ങളിലും സ്ഥാപിച്ചു കഴിഞ്ഞു. ദീപോത്സവത്തിന് വേണ്ട എല്ലാ സാധന സാമഗ്രികളും സർവ്വകലാശാല ഉറപ്പാക്കിയിട്ടുണ്ട്. ഇന്ന് ഗിന്നസ് ബുക്ക് അധികൃതരെത്തി വിളക്കുകൾ എണ്ണിത്തിട്ടപ്പെടുത്തുമെന്ന് നോഡൽ ഓഫീസർ സന്ത് ശരൺ മിശ്ര വ്യക്തമാക്കി.
അയോദ്ധ്യയുടെ വിവിധ സ്ഥലങ്ങളിൽ ഭഗവാൻ ശ്രീരാമന്റെ ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചു കഴിഞ്ഞു. അതേസമയം ദീപോത്സവം ആഘോഷിക്കാനും ദീപാവലിയെ വരവേൽക്കാനും അയോദ്ധ്യ നിവാസികളും ഏറെ ആവേശത്തോടെ ഇരിക്കുകയാണ്. ‘അയോദ്ധ്യ നഗരം എല്ലായ്‌പ്പോഴും ദൈവങ്ങളുടെ നാടാണ്. എല്ലാ വർഷവും പോലെ, ഈ വർഷവും, ദീപങ്ങളുടെ ഉത്സവത്തിനുള്ള ഒരുക്കങ്ങളിലാണ്. ദീപാവലി ഉത്സവം ആരംഭിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന്’- അയോദ്ധ്യ നിവാസികൾ പറഞ്ഞു.