കൊച്ചി: സംസ്ഥാനത്ത് കെ റെയിൽ വാഴക്കുലകൾക്ക് ഡിമാന്റേറുന്നു. കൊച്ചിയിൽ കഴിഞ്ഞ ദിവസം വിളവെടുത്ത കെ റെയിൽ വാഴക്കുല വിറ്റ് പോയത് റെക്കോർഡ് തുകയ്‌ക്കായിരുന്നു. പുളിയനം സ്വദേശിയായ ജോസിന്റെ പറമ്പിൽ നാട്ടിയ മഞ്ഞക്കുറ്റി മാറ്റി സ്ഥാപിച്ച കെ റെയിൽ പ്രതിഷേധമായി നട്ട വാഴയാണ് കഴിഞ്ഞ ദിവസം വിളവെടുത്തത്. വാഴക്കുല ലേലത്തിൽ എടുത്തത് 83,300 രൂപക്കായിരുന്നു.
വാഴക്കുലയുടെ വലിപ്പത്തിലോ ഗുണത്തിനോ അല്ല ഇവിടെ പ്രത്യേകത. അതിന്റെ ലക്ഷ്യത്തിന് തന്നെയാണ്. ആവേശകരമായ ലേലമായിരുന്നു കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നത്. ജോസിന്റെ സഹോദരൻ ജോൺ തന്നെയാണ് വാഴക്കുല ലേലത്തിൽ സ്വന്തമാക്കിയത്. ഇനി ലേലത്തിൽ നിന്ന് കിട്ടിയ പണം കൊണ്ട് മറ്റൊരു ലക്ഷ്യമുണ്ട്. കെ റെയിലിന്റെ വരവോടെ വീട് നഷ്ടപ്പെട്ട ചെങ്ങന്നൂർ സ്വദേശി തങ്കമ്മയ്‌ക്ക് പുതിയ വീട് നിർമ്മിക്കാനാണ്. ലേലത്തിന് പിന്നാലെ തുക തങ്കമ്മയുടെ വീടിനെന്ന് സമരസമതി വ്യക്തമാക്കുകയും ചെയ്തിരുന്നു.
നേരത്തെ കോട്ടയത്തും തൃശൂരും നടന്ന ലേലത്തിന്റെ തുകയും തങ്കമ്മയ്‌ക്ക് വീട് വെക്കാനായി തന്നെയാണ് മാറ്റിയത്. കോട്ടയം മാടപ്പള്ളിയിൽ നടന്ന ലേലം വിളിയിൽ 49100 രൂപയ്‌ക്കാണ് സമര സമിതി വാഴക്കുല ലേലത്തിൽ പോയത്. നേരത്തെ കെ റെയിൽ വാഴക്കുലയുടെ ലേലം നടന്നതെല്ലാം മികച്ച വിജയം തന്നെയായിരുന്നു. എന്നാൽ ഇത്രയും ഭീമൻ തുകയ്‌ക്ക് ഇത് ആദ്യമായാണ് വാഴക്കുല ലേലത്തിൽ പോകുന്നത്.