തിരുവനന്തപുരം: പദ്ധതി കൃത്യമായി നടപ്പിലാക്കാതെ കേന്ദ്ര ഫണ്ട് വാങ്ങിയെടുക്കാനുള്ള കേരളത്തിന്റെ നീക്കം പാളി. കേന്ദ്ര പദ്ധതിയായ സ്വച്ഛ് ഭാരതിലൂടെ ആയിരം കോടി രൂപ നേടിയെടുക്കാനുള്ള ശ്രമമാണ് പരാജയപ്പെട്ടത്. മാലിന്യ നിർമ്മാർജ്ജനത്തിന് കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾ കഴിഞ്ഞ സാമ്പത്തിക വർഷം പണം ചെലവാക്കിയില്ലെന്നത് വ്യക്തമായതൊടെയാണ് കേന്ദ്രം പണം നൽകാൻ വിസമ്മതിച്ചത്.
പദ്ധതിയിലൂടെ ഒരു വർഷത്തിനുള്ളിൽ തദ്ദേശസ്ഥാപനങ്ങളെ മാലിന്യമുക്തമാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിട്ടിരുന്നത്. ഇതിനാവശ്യമായ ഫണ്ടും കേന്ദ്രസർക്കാരാണ് നൽകുന്നത്. കഴിഞ്ഞ വർഷം കേന്ദ്ര സഹായം നേടിയെടുക്കാൻ മാലിന്യമുക്തം നവകേരളം എന്ന പേരിൽ സംസ്ഥാനവും പദ്ധതിക്ക് രൂപം നൽകി. സ്വച്ഛ് ഭാരത് മികച്ച രീതിയിൽ നടപ്പാക്കുന്നെന്ന് കേന്ദ്രത്തിന് റിപ്പോർട്ടും നൽകി. എന്നാൽ കേന്ദ്ര പ്രതിനിധികൾ നടത്തിയ പരിശോധനയിൽ സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ പദ്ധതി കൃത്യമായി നടത്തിയില്ലെന്ന് കണ്ടെത്തി. അതൊടെ 1000 കോടിയുടെ കേന്ദ്ര ഫണ്ടും നഷ്ടമായി.
പദ്ധതി തുക കൈമാറാൻ ഓരോ തദ്ദേശസ്ഥാപനവും കഴിഞ്ഞ വർഷം നിശ്ചയിച്ച മാലിന്യസംസ്ക്കരണ പദ്ധതി 90 ശതമാനമെങ്കിലും പൂർത്തിയാക്കിയിരിക്കണമെന്ന് കേന്ദ്ര നിർദ്ദേശം. പല മാലിന്യ സംസ്കരണ പദ്ധതികൾ തുടങ്ങി വെച്ചങ്കിലും അതൊന്നും പൂർത്തിയാക്കാൻ സംസ്ഥാനത്തിന് സാധിച്ചില്ല. ഇതൊടെ കേന്ദ്രം നൽകാനായി മാറ്റിവെച്ച ഫണ്ടു പോലും കേരളത്തിന് നഷ്ടമായി.