ഹാലാസ്യനാഥൻ ഒരു വൃദ്ധവൈശ്യന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട് നാരിമാർക്ക് വള നൽകിയ ലീലയാണ് ഇത്. കാലകാലനായ ശങ്കര ഭഗവാൻ ഭിക്ഷാടനത്തിനു വേണ്ടി ദേവദാരു വനത്തിൽ ആഗതനായി. അവിടെ ഉണ്ടായിരുന്ന താപസ പത്നിമാർക്ക് ഭിക്ഷുവിനോട് സ്നേഹവും ആദരവും തോന്നി. ആവർ തങ്ങളുടെ മനോഭിലാഷങ്ങൾ പ്രകടമാക്കി. ചിലർ ആഗതന്റെ സൗന്ദര്യം ആസ്വദിച്ചു കൊണ്ട് നിന്നു. മറ്റുചിലർ പാദങ്ങളിൽ നമസ്കരിച്ച ശേഷം ഭിക്ഷ സ്വീകരിക്കണമെന്ന് അപേക്ഷിച്ചു. ചിലർ ജലം നൽകുകയും പുഷ്പങ്ങൾ കൊണ്ട് പൂജിക്കുകയും ചെയ്തു. ചിലർ ആഭരണങ്ങൾ ദാനം ചെയ്തു.പാൽ, തൈര്, നെയ്യ്, മുതലായവ നൽകി സ്വീകരിച്ചവരും ഉണ്ട്. എന്ത് നൽകിയാലാണ് സംപ്രീതനാവുക എന്ന വിചാരത്തിൽ സമീപത്തേക്ക് എത്തുമ്പോൾ ഭിക്ഷു ദൂരെ മാറിനിന്നു.
പത്നിമാരുടെ ഈ ചേഷ്ടകൾ താപസന്മാരെ അത്ഭുതപ്പെടുത്തി. എല്ലാം ഭഗവാന്റെ ലീലയാണെന്ന് അവർക്ക് മനസ്സിലായി. എങ്കിലും പത്നിമാരുടെ കർമ്മങ്ങൾ കണ്ടപ്പോൾ അവരെ ശപിച്ചു. നിങ്ങൾ മധുരാപുരിയിൽ വൈശ്യരുടെ പുത്രിമാരായി ജനിക്കും. അപ്പോൾ നിങ്ങൾക്ക് ഭഗവാന്റെ സാമീപ്യം ലഭിക്കും. ഇങ്ങനെ മുനിമാരെ കൊണ്ട് ശപിപ്പിച്ചതും ഭഗവാന്റെ ലീലയാണ്.
ശാപഭാരം പ്രകടമായി. മുനിപത്നിമാർ മധുരയിൽ വൈശ്യപുത്രിമാരായി ജനിച്ചു. കാലം പിന്നിട്ടപ്പോൾ അവർ യുവതികളായി. എല്ലാവർക്കും ആനന്ദം പ്രദാനം ചെയ്തുകൊണ്ട് മധുരയിലെ വൈശ്യത്തെരുവിൽ അവർ ജീവിതം നയിച്ചു. ഭിക്ഷുവായി വനത്തിൽ എത്തിയ സുന്ദരേശ്വരൻ വൈശ്യത്തെരുവിൽ ഒരു വൃദ്ധവൈശ്യനായി പ്രത്യക്ഷപ്പെട്ടു. നല്ല ശുഭ വസ്ത്രവും ഉത്തരീയവും തലപ്പാവും ധരിച്ചാണ് ആഗതനായത്. ശരീരത്തിൽ ചന്ദനം പൂശിയിരുന്നു. നെറ്റിയിൽ കുങ്കുമപ്പൊട്ടും കയ്യിൽ നല്ല കുടയും ഉണ്ടായിരുന്നു. മുത്ത് ശംഖ് എന്നിവ കൊണ്ട് നിർമ്മിച്ച അനേകം വളകൾ പട്ടു കൊണ്ടുള്ള ചരടിൽ കൊരുത്ത് തോളത്തിട്ടിരുന്നു. ഒരു വള വിൽപ്പനക്കാരന്റെ രൂപഭാവങ്ങളോടുകൂടി തെരുവിൽ പ്രത്യക്ഷപ്പെട്ട സുന്ദരേശ്വര ഭഗവാൻ എല്ലാവരാലും ആകർഷണീയനായി. വൈശ്യകന്യകമാർ വളകൾക്ക് വേണ്ടി വിൽപ്പനക്കാരനെ സമീപിച്ചു. അവരുടെ കൈകളിൽ പിടിച്ചുകൊണ്ട് വളകൾ അണിയിച്ചു. വളകളുടെ ഭംഗി കാരണം മാറിമാറി വളകൾ വാങ്ങുകയും അണിയുകയും ചെയ്തു. സന്തുഷ്ടരായ അവർ എല്ലാ ദിവസവും വരണമെന്ന് അഭ്യർത്ഥിച്ചു. വളകൾക്കുള്ള വില കൊടുക്കുവാൻ അവർ തയ്യാറായി.
അടുത്ത ദിവസം വില വാങ്ങാം എന്ന് പറഞ്ഞ് അവരെ സന്തോഷിപ്പിച്ചു ഏതാനും ദിവസം വൈശ്യത്തെരുവിൽ വള വിൽപനക്കാരനായി പ്രത്യക്ഷപ്പെട്ട സുന്ദരേശ്വര ഭഗവാൻ തന്റെ സാന്നിധ്യത്താൽ അവരെ ആനന്ദിപ്പിച്ചു. പിന്നീട് വൈശ്യരൂപം വെടിഞ്ഞ് ശിവലിംഗത്തിൽ ലയിച്ചു.. ഭഗവാന്റെ കരസ്പർശം കൊണ്ട് അനുഗ്രഹീതരായ കന്യകമാർ സന്തതി, സൗന്ദര്യം, സമ്പത്ത്, ആരോഗ്യം, എന്നിവയോട് കൂടി അനേക കാലം ജീവിച്ചു, അവരുടെ പുത്രന്മാർ ധർമ്മിഷ്ഠരും ദാനശീലരും ധനവാന്മാരുമായി ജീവിതം നയിച്ചു..
ഈ ലീലയുടെ പാരായണവും ശ്രവണവും സമ്പത്തും ആരോഗ്യവും പ്രദാനം ചെയ്യുമെന്നാണ് ഫലശ്രുതി.
അടുത്ത ഹാലാസ്യ മാഹാത്മ്യം 33 അഷ്ടസിദ്ധ്യുപദേശം
അവലംബം-വ്യാസദേവൻ രചിച്ച സ്‌കന്ദപുരാണത്തിലെ അഗസ്ത്യസംഹിത അടിസ്ഥാനമാക്കി ശ്രീ ചാത്തുക്കുട്ടി മന്നാടിയാർ രചിച്ച ഹാലാസ്യ മാഹത്മ്യം കിളിപ്പാട്ട്.
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാതന ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക . ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .
ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം),വൈശാഖ മാഹാത്മ്യം (തീരഭൂമി ബുക്സ് ), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും















