കൊച്ചി: കളമശ്ശേരി സ്ഫോടനം നടത്തുന്നതിന് മുൻപ് ചെറിയ രീതിയിൽ സ്ഫോടന പരീക്ഷണങ്ങൾ നടത്തിയിരുന്നതായി പ്രതി മാർട്ടിൻ ഡൊമിനിക്. ഇന്റർനെറ്റ് വഴിയാണ് ബോംബുണ്ടാക്കാൻ പഠിച്ചത്. ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐ.ഇ.ഡി.) ഉപയോഗിച്ചുള്ള ബോംബിന്റെ പ്രവർത്തനമാണ് പരീക്ഷിച്ചതെന്നും മാർട്ടിൻ സമ്മതിച്ചിട്ടുണ്ട്.
പലയിടങ്ങളിലായി പല തവണ ചെറുപരീക്ഷണങ്ങൾ നടത്തി. തകരാറുകൾ പരിഹരിച്ച ശേഷം അവയെ വിശദമായി പഠിച്ച ശേഷമായിരുന്നു നിർമ്മാണം എന്നും പ്രതി അന്വേഷണസംഘത്തോട് വ്യക്തമാക്കി. പിന്നീടാണ് ആളപായം ഉറപ്പാക്കും വിധത്തിലുള്ള ബോംബുകൾ നിർമ്മിച്ച് സാമ്ര കൺവെൻഷൻ സെന്ററിൽ സ്ഥാപിച്ചതെന്നും മാർട്ടിൻ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.
മാർട്ടിൻ പെട്രോൾ വാങ്ങിയ പമ്പുകളിൽ തിങ്കളാഴ്ച തെളിവെടുപ്പ് നടത്തും. പ്രതിയുമായി അത്താണിയിലെ ഫ്ളാറ്റിൽ നടത്തിയ തെളിവെടുപ്പിൽ ബോംബുണ്ടാക്കാൻ ഉപയോഗിച്ച വസ്തുക്കൾ കണ്ടെത്തിയിരുന്നു. സ്കൂട്ടറിൽ നിന്നും സ്ഫോടനം നടത്താൻ ഉപയോഗിച്ച റിമോട്ടുകളും ലഭിച്ചു. ബോംബ് നിർമിക്കാൻ ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങിയ പാലാരിവട്ടത്തെ കടകളിലും തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതിയുടെ കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിക്കും.