കോട്ടയം: തടിമില്ലിലെ ജോലിയിൽ കൈപ്പത്തി അറ്റു; ഏഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയ; ഒടുവിൽ കൈപ്പത്തി പൂർവ്വസ്ഥിതിയിൽ
കോട്ടയം: തടിമില്ലിൽ ജോലി ചെയ്യുന്നതിനിടെ അറ്റുപോയ കൈപ്പത്തി ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്ത് ഡോക്ടർമാർ. ഏഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് 52കാരനായ ഷാജി ജോർജിന്റെ കൈ പൂർവ്വ സ്ഥിതിയിലാക്കിയതെന്ന് ഡോക്ടർമാർ പറഞ്ഞു.
മാർ സ്ലീവാ മെഡിസിറ്റിയിൽ മൈക്രോവാസ്‌കുലാർ ശസ്ത്രക്രിയയിലൂടെയാണ് ഡോക്ടർമാർ അറ്റുപോയ ഇടതുകൈപ്പത്തി വീണ്ടും തുന്നിച്ചേർത്ത് പൂർവ്വസ്ഥിതിയിലാക്കിയത്. കൈകൾ ഉപയോഗിച്ച് വീണ്ടും ജോലികൾ ചെയ്യാൻ കഴിയുന്നുണ്ടെന്ന് ഷാജി പറഞ്ഞു.
പാദുവ സ്വദേശിയും പൂഞ്ഞാറിലെ തടിമിൽ തൊഴിലാളിയുമാണ് ഷാജി ജോർജ്. ഡോ. ശ്രീജിത്ത് ആർ നായരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.