വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള ചലച്ചിത്ര ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മലയാളികളുടെ പ്രിയ നടനാണ് ശ്രീനിവാസൻ. ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന തികച്ചും വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയും രൂപഭാവങ്ങളിലൂടെയും മലയാളികളുടെ മനസിലേക്ക് ആഴ്ന്നിറങ്ങിയ വ്യക്തിയാണ് ശ്രീനിവാസൻ. അദ്ദേഹത്തിന്റെ ഓരോ സിനിമകളും മലയാളികൾ നെഞ്ചിലേറ്റിയിരുന്നു. ഒരു കാലത്ത് സിനിമാ രംഗത്ത് ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച താരത്തിന് ഇന്നും മലയാളികളുടെ മനസിൽ ആരാധന ഏറെയാണ്. ഇപ്പോഴിതാ അച്ഛനെ കുറിച്ച് വിനീത് ശ്രീനിവാസൻ പങ്കുവയ്‌ക്കുന്ന കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.

‘അച്ഛൻ വീട്ടിലിരുന്ന് സിനിമയിലെ ഡയലോഗുകൾ പഠിക്കുന്നതോ ഓർത്തെടുക്കുന്നതോ കണ്ടിട്ടില്ല. കുറുക്കൻ സിനിമയ്‌ക്ക് വേണ്ടിയാണ് അച്ഛൻ ഡയലോഗ് പഠിക്കുന്നത് ഞാൻ ആദ്യമായി കാണുന്നത്. കാരണം വെറുതെയൊന്ന് പേപ്പർ എടുത്ത് നോക്കിയാൽ തന്നെ ഇവർക്കെല്ലാം ഡയലോഗ് ഓർമയിൽ നിൽക്കും. അത്ര എക്‌സ്പീരിയൻസുള്ള ആളുകളാണ് അക്കാലത്തെ അഭിനേതാക്കൾ എല്ലാവരും’.

സർജറിയും ഓപ്പറേഷനുമെല്ലാം കഴിഞ്ഞ് നിൽക്കുന്ന സമയത്ത് രാവിലെ എഴുന്നേൽക്കുമ്പോൾ അച്ഛൻ ഡയലോഗ് ഉറക്കെ പറഞ്ഞ് ഓർത്തെടുക്കുന്നത് കേൾക്കാം. പ്രായമാവുമ്പോൾ സ്വാഭാവികമായി എല്ലാ തരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകും. ഈ പ്രായത്തിലും അച്ഛൻ എല്ലാം പഠിച്ചെടുത്ത് ഒറ്റ ടേക്കിൽ ഡയലോഗ് പറഞ്ഞ് കയ്യടി വാങ്ങുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്. ആ കയ്യടിക്ക് പിന്നിൽ അച്ഛനെടുത്ത കഷ്ടപ്പാട് ഞങ്ങൾക്ക് മാത്രമേ അറിയുകയുള്ളൂവെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു.















