ശ്രീനഗർ: കർണാടകയിൽ പരീക്ഷ ഹാളുകളിൽ ബുർഖ നിരോധിച്ച സർക്കാർ നടപടിക്കെതിരെ വിമർശനവുമായി നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള. സർക്കാർ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന ബുർഖ നിരോധനം ഒഴിവാക്കണമെന്നും കോൺഗ്രസ് നേതൃത്വം വിഷയത്തിൽ ഇടപെടണമെന്നും ഒമർ ആവശ്യപ്പെട്ടു. സർക്കാർ മത സ്വാതന്ത്ര്യത്തിൽ കൈകടത്തുകയാണെന്നും അദ്ദേഹം വിമർശിച്ചു. ശ്രീനഗറിൽ പാർട്ടി പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർണാടക സർക്കാർ മതസ്വാതന്ത്ര്യത്തെ ഹനിക്കുകയാണെന്നും ഈ നടപടി നിർഭാഗ്യകരമാണെന്നും അബ്ദുള്ള പറഞ്ഞു. സോണിയയും രാഹുലും ഗാർഖെയും വിഷയത്തിൽ ഇടപെടണം. ബിജെപി ഭരണത്തിൽ ഇത്തരം കാര്യങ്ങൾ വരുന്നതിൽ അതിശയപ്പെടാനില്ല. എന്നാൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തിൽ ബുർഖയ്‌ക്ക് വിലക്ക് ഏർപ്പെടുത്തിയത് ആശ്ചര്യം തോന്നിക്കുന്നുവെന്നും ഒമർ പറഞ്ഞു.
തലയോ ചെവിയോ മറയ്‌ക്കുന്ന വസ്ത്രങ്ങൾ പരീക്ഷാഹാളിൽ ഉപയോഗിക്കാൻ പാടില്ലായെന്നാണ് കർണാടക സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. ബ്ലൂടൂത്ത് ഉപകരണങ്ങൾ ഉപയോഗിച്ച് അടക്കമുള്ള കോപ്പിയടി തടയുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. പരീക്ഷാഹാളിൽ മംഗല്യസൂത്രം( താലിമാല) ധരിക്കുന്നതിനും കർണാടക പരീക്ഷാ അതോറിറ്റി വിലക്കേർപ്പെടുത്തിയിരുന്നു.
2023 ഒക്ടോബറിൽ കെഇഎ നടത്തിയ പരീക്ഷയിൽ ഉദ്യോഗാർഥികൾ ബ്ലൂടൂത്ത് ഉപകരണങ്ങൾ ഉപയോഗിച്ചതായി ആരോപണങ്ങൾ ഉയർന്നിരുന്നു. ബുർഖ ധരിച്ചെത്തിയവരാണ് ഇത്തരത്തിൽ പരീക്ഷ എഴുതിയതെന്നായിരുന്നു വിമർശനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇതേ തുടർന്നാണ് ബുർഖയ്‌ക്ക് പരീക്ഷ അതോറിറ്റി വിലക്കേർപ്പെടുത്തിയിരിക്കുന്നത്.