കടക്കെണിയിൽ മുങ്ങിതാഴുമ്പോഴും കേരളം നമ്പർ വൺ എന്ന് പറയാനാണ് സംസ്ഥാന സർക്കാരിന് ഇഷ്ടം. അതിന് തടസം നിൽക്കുകയോ മറുത്ത് പറയുകയോ ചെയ്താൽ, ചെയ്യുന്നവന്റെ കാര്യം തീർന്നുവെന്ന് വേണമെങ്കിൽ പറയാം. അത്തരത്തിൽ തന്റെ അവസ്ഥ പറഞ്ഞ് പ്രതിഷേധിച്ച 87-കാരി ഇന്ന് നോട്ടപ്പുള്ളിയാണ്. സിപിഎം നോട്ടപ്പുള്ളിയാക്കിയ മറിയക്കുട്ടിയുടെ പോരാട്ടത്തിന്റെ കഥ ആരെയും ഒന്ന് ഇരുത്തി ചിന്തിപ്പിക്കും. സിപിഎം മുഖപത്രം പോലും മുട്ടുമടക്കിയ ‘മജിസ്ട്രേറ്റ്’ മറിയക്കുട്ടിയുടെ കഥ ഇതാണ്…
കഴിഞ്ഞ ദിവസമാണ് മറിയക്കുട്ടി സർക്കാർ നൽകുന്ന ക്ഷേമ പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധ സൂചകമായി അടിമാലിയിൽ പിച്ചച്ചട്ടിയെടുത്ത് ഭിക്ഷ യാചിച്ച് സമരം നടത്തിയത്. വ്യത്യസ്തയാർന്ന സമരമായതിനാൽ തന്നെ വളരെ പെട്ടാണ് സമരവും അമ്മയുടെ സങ്കടവും ലോകം അറിഞ്ഞത്. പിന്നാലെ പ്രായത്തിന്റെ മാന്യത പോലും നൽകാതെ മറിയക്കുട്ടിയെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് സിപിഎം. എന്നാൽ അവ കേട്ട് കണ്ണീരുവാർക്കാൻ മറിയക്കുട്ടിക്ക് സമയമില്ല, മറിയക്കുട്ടിയും സമരത്തിലാണ്, നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ്. സിപിഎമ്മിന്റെ ഓരോ ആരോപണവും ഒന്നൊന്നായി തച്ചുടയ്‌ക്കുകയാണ് 87-കാരി. ഒടുവിൽ സിപിഎമ്മിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് മറിയക്കുട്ടി.
അടിമാലി സ്വദേശിയാണ് 87-കാരിയായ മറിയക്കുട്ടി. കൂലിപ്പണി മാത്രമാണ് നാലാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള മറിയക്കുട്ടിയുടെ ഉപജീവനമാർഗം. 30 വർഷം മുൻപ് ഭർത്താവ് ഉപേക്ഷിച്ച് പോയ മറിയകുട്ടിയുടെ ജീവിതം പിന്നീട് ഒറ്റയാൾ പോരാട്ടമായിരുന്നു. നാല് മക്കളെയും കരക്കെത്തിക്കാൻ ഈ അമ്മയ്‌ക്കായി. അടിമാലി, പമനരം, ആയിരമേക്കർ, ഡൽഹി എന്നിവിടങ്ങളിലാണ് മക്കൾ ഇപ്പോൾ കഴിയുന്നത്. അടിമാലിയിൽ ലോട്ടറി വിൽപന നടത്തുന്ന ഇളയ മകൾ പ്രിൻസിയുടെ വീട്ടിലാണ് ഇപ്പോൾ മറിയക്കുട്ടി താമസിക്കുന്നത്.
സമൂഹിക തിന്മകൾക്കെതിരെ ചെറുപ്പം മുതലേ മുഖം നോക്കാതെ അഭിപ്രായം പറഞ്ഞിരുന്നയാളാണ് മറിയക്കുട്ടി. അതുകൊണ്ട് തന്നെ ‘മജിസ്ട്രേറ്റ്’ എന്നാണ് വിളിപ്പേര്. കൺമുന്നിൽ കാണുന്ന എല്ലാ കാര്യങ്ങളെയും നിഷ്പക്ഷമായി കൈകാര്യം ചെയ്യുകയും പോലീസിൽ പരാതിപ്പെടാനും മറിയക്കുട്ടിക് മടിയില്ല. ക്ഷേമ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് മറിയക്കുട്ടിയും പൊളിഞ്ഞപ്പാലം താണിക്കുഴിയിൽ അന്ന ഔസേപ്പും ഈ മാസം ഏഴിന് മൺചട്ടിയുമായി അടിമാലി ടൗണിൽ ഭിക്ഷ യാചിച്ച് പ്രതീകാത്മക സമരം നടത്തി. വിധവാ പെൻഷൻ കുടിശ്ശിക അനുവദിക്കുക. പാവങ്ങളോട് നീതി കാണിക്കുക, പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരാതിരിക്കുക, കറന്റ് ബിൽ അടക്കാൻ നിവൃത്തിയില്ല തുടങ്ങിയ കാര്യങ്ങൾ എഴുതിയ ബോർഡുമായിരുന്നു സമരം.
വേറെ നിവൃത്തിയില്ലാതെ വന്നപ്പോഴാണ് ഈ അമ്മ സമരത്തിനിറങ്ങിയത്. സർക്കാർ പെൻഷനായി നൽകുന്ന 1,600 രൂപയ്‌ക്ക് വേണ്ടിയാണ് ഈ വയോധിക തെരുവിലിറങ്ങിയത്. എന്നാൽ വളരെ നിഷ്ഠൂരമായാണ് സിപിഎം പ്രവർത്തകർ പ്രതികരിച്ചത്. മറിയക്കുട്ടിക്കെതിരെ സിപിഎം നേരിട്ടും അല്ലാതെയും വ്യാജപ്രചരണവും സൈബർ ആക്രമണവും തുടങ്ങി. സിപിഎമ്മിന്റെ ആരോപണങ്ങൾ മറിയക്കുട്ടി ഓരോന്നായി പൊളിച്ച് കയ്യിൽ കൊടുക്കുന്ന കാഴ്ചയാണ് പിന്നീട് നമ്മൾ കണ്ടത്.
പ്രധാനമായും നാല് ആരോപണങ്ങളാണ് സിപിഎം മറിയക്കുട്ടിക്കെതിരെ ആരോപിച്ചത്. പഞ്ചായത്തംഗം പെൻഷൻ മസ്റ്ററിംഗ് നടത്താൻ കൂട്ടാക്കത്തതാണ് പെൻഷൻ ലഭിക്കുന്നതിനുള്ള തടസമെന്നായിരുന്നു സിപിഎമ്മിന്റെ ഒരു വാദം. എന്നാൽ ഏപ്രിലിൽ തന്നെ മസ്റ്ററിംഗ് നടത്തിയതിന്റെ രേഖകൾ മറിയക്കുട്ടി പുറത്തുവിട്ടു. മറിയക്കുട്ടിക്ക് അടിമാലി മന്നാങ്കണ്ടം വില്ലേജ് പരിധിയിലെ പഴമ്പിള്ളിച്ചാലിൽ ഒന്നര ഏക്കർ ഭൂമിയുണ്ടെന്നായിരുന്നു രണ്ടാമത്തെ ആരോപണം. ഇങ്ങനെ പറയുന്ന ഭൂമിയുണ്ടെങ്കിൽ രേഖകൾ നൽകണമെന്നാവശ്യപ്പെട്ട് വില്ലേജ് ഓഫീസിലെത്തി അപേക്ഷ നൽകി. മന്നാങ്കണ്ടം വില്ലേജിൽ ഒരിടത്തും മറിയക്കുട്ടിക്ക് സ്ഥലമില്ലെന്ന് വില്ലേജ് അധികൃതർ സാക്ഷ്യപത്രം നൽകി.
അടിമാലി പഞ്ചായത്തിൽ മറിയക്കുട്ടിക്ക് രണ്ട് വീടുണ്ടെന്നും പ്രതിമാസം 5,000 രൂപയാണ് വാടക എന്നുമായിരുന്നു സിപിഎമ്മിന്റെ അടുത്ത കാപ്സ്യൂൾ. എന്നാൽ സിപിഎം പറഞ്ഞ രണ്ട് വീട്ടുനമ്പറുള്ള വീടുകൾ തന്റേതല്ലായെന്ന് രേഖാമൂലം ഈ അമ്മ തെളിയിച്ചു. മറിയക്കുട്ടിക്ക് നല്ല സാമ്പത്തിക ശേഷിയുണ്ടെന്നും മക്കൾ വിദേശത്ത് ജോലി ചെയ്യുന്നുവെന്നായിരുന്നു മറ്റൊരു ആരോപണം. എന്നാൽ മക്കളിൽ ആരും വിദേശത്ത് ജോലി ചെയ്യുന്നില്ലെന്ന് നാട്ടുകാർ തന്നെ പറയുന്നു.
സിപിഎമ്മിന്റെ കാപ്സ്യൂളുകളെ ഇല്ലാതാക്കിയ ഈ അമ്മയുടെ പോരാട്ടം അവസാനിക്കുന്നില്ല. വ്യാജപ്രചരണത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് മറിയക്കുട്ടി. കോടതി ഇടപെട്ട് ഇത്തരം വ്യാജ പ്രചരണങ്ങൾ തടയണമെന്നും കൃത്യമായി പെൻഷൻ നൽകാൻ നടപടിയുണ്ടാകണമെന്നാണ് ആവശ്യം.