റാഞ്ചി: വനവാസികളുടെ ക്ഷേമത്തിനായി 24,000 കോടി രൂപയുടെ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗോത്രവർഗ സമൂഹത്തിന്റെ നേതാവ് ബിർസാ മുണ്ടയുടെ ജന്മവാർഷികത്തോടനുബന്ധിച്ചാണ് വനവാസികൾക്കായി പ്രത്യേക വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കമിട്ടത്. പ്രധാനമന്ത്രി പി.വി.ടി.ജി (Particularly Vulnerable Tribal Groups ) മിഷന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രയോജനം രാജ്യത്തെ 28 കോടി വനവാസി സമൂഹത്തിന് പ്രയോജനകരമാകും. ഝാർഖണ്ഡിലെ ഖുന്ദി ജില്ലയിൽ നടന്ന ചടങ്ങിലായിരുന്നു വനവാസികൾക്കായുള്ള ക്ഷേമപദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
വനവാസ മേഖലകളിൽ മെച്ചപ്പെട്ട ഗതാഗത സംവിധാനം, ടെലികോം കണക്റ്റിവിറ്റി, വൈദ്യുതി, ശുദ്ധമായ കുടിവെള്ളം, വിദ്യാഭ്യാസം, മികച്ച ചികിത്സ തുടങ്ങിയവ നിരവധി അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ നടപ്പിലാക്കും. പിഎം കിസാൻ പദ്ധതിയുടെ ഭാഗമായി 15-മത്തെ ഗഡുവായി 18,000 കോടി രൂപ രാജ്യത്തുടനീളമുള്ള എട്ട് കോടിയിലധികം കർഷകർക്കും അനുവദിച്ചു.
50,000 കോടി രൂപയുടെ പദ്ധതികൾ ഝാർഖണ്ഡിൽ നടപ്പിലാക്കുമെന്നും 100 ശതമാനം റെയിൽ വൈദ്യുതീകരണമുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമായി ഝാർഖണ്ഡ് മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീകൾ, കർഷകർ, യുവാക്കൾ എന്നിവർ ഭാരതത്തിന്റെ വികസനത്തിനായി പ്രവർത്തിക്കുന്ന രാജ്യത്തിലെ നെടുംതൂണുകളാണ്. ഇവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയും ഇവരെ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ഏറെയാണെന്നും അദ്ദേഹം വ്യക്തമാക്കി.