കൊച്ചി: സംസ്ഥാന സർക്കാരിന്റെ ക്ഷേമ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷ യാചിച്ചതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ വ്യാജ പ്രചരണം നടത്തിയതിനെതിരെ മറിയക്കുട്ടി ഇന്ന് അടിമാലി കോടതിയെ സമീപിക്കും. വ്യാജപ്രചരണത്തിലെ നിയമനടപടിയിൽ നിന്ന് പിന്നോട്ടില്ലെന്ന് മറിയക്കുട്ടി അറിയിച്ചു.
വ്യാജ പ്രചരണങ്ങൾ തടയണമെന്നും കൃത്യമായി പെൻഷൻ നൽകാൻ നടപടി ഉണ്ടാകണമെന്നുമാണ് മറിയക്കുട്ടിയുടെ ആവശ്യം. ദേശാഭിമാനിയിൽ മാപ്പ് പറഞ്ഞതൊന്നും അംഗീകരിക്കാൻ കഴിയില്ലെന്നും സിപിഎം വ്യാപകമായി വ്യക്തിഹത്യ ചെയ്തുവെന്നും മറിയക്കുട്ടി പറഞ്ഞു.
മാസങ്ങളായി പെൻഷൻ മുടങ്ങിയതിനെ തുടർന്നാണ് അടിമാലിയിൽ വയോധികരായ അന്നക്കുട്ടിയും മറിയക്കുട്ടിയും ഭിക്ഷ യാചിച്ചത്. മരുന്നിനും ഉപജീവനത്തിനും വേണ്ടിയാണ് ഇവർ ഭിക്ഷക്കിറങ്ങിയത്. വാർത്ത പുറത്തുവന്നതിന് പിന്നാലെ അന്നക്കുട്ടിക്ക് ഈറ്റ തൊഴിലാളി ക്ഷേമനിധി ബോർഡ് പെൻഷൻ നൽകാൻ തീരുമാനമെടുത്തിരുന്നു. എന്നാൽ മറിയക്കുട്ടിക്ക് വിധവാ പെൻഷൻ നൽകാൻ പണമില്ലെന്നായിരുന്നു അടിമാലി പഞ്ചായത്തിന്റെ വിശദീകരണം. ഇതിന് പിന്നാലെ മറിയക്കുട്ടിക്കും അന്നക്കുട്ടിക്കും സഹായഹസ്തവുമായി നടനും ബിജെപി അംഗവുമായ കൃഷ്ണകുമാർ ഒരു വർഷത്തെ പെൻഷൻ തുക നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.