ഇടുക്കി: മറിയക്കുട്ടിയുടെ വീട്ടിലെത്തി പിന്തുണ അറിയിച്ച് നടനും ബിജെപി മുൻ എംപിയുമായ സുരേഷ് ഗോപി. മറിയക്കുട്ടിയുടെ 200 ഏക്കറിലെ വീട്ടിലാണ് സുരേഷ് ഗോപി എത്തിയത്. ആവശ്യമായ സഹായങ്ങൾ ചെയ്ത് നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ബിജെപി പ്രാദേശിക നേതാക്കൾക്കൊപ്പമാണ് സുരേഷ് ഗോപി എത്തിയത്.
മറിയക്കുട്ടിക്ക് എത്രനാളായി പെൻഷൻ ലഭിച്ചിരുന്നു, എന്തുകൊണ്ട് പെൻഷൻ വൈകി, എന്താണ് കാരണം, മസ്റ്ററിംഗ് നടത്തിയിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് സുരേഷ് ഗോപി തിരക്കിയത്. സംസ്ഥാന തലത്തിലും പ്രാദേശിക തലത്തിലും ക്ഷേമ പെൻഷൻ വൈകുന്നതിന് കാരണം കേന്ദ്ര സർക്കാരിന്റെ ഫണ്ട് ലഭിക്കാത്തത് കാരണമാണെന്ന വ്യാജ പ്രചരണം നടക്കുന്നതിനിടെയാണ് സുരേഷ് ഗോപി മറിയക്കുട്ടിയെ സന്ദർശിച്ചത്.
പെട്രോൾ അടിക്കുമ്പോൾ രണ്ട് രൂപ അധികം പിരിക്കുന്നു. ഇത് പാവങ്ങൾക്കുള്ള ക്ഷേമ പെൻഷനും, വിധവാ പെൻഷനുമൊക്കെയുള്ളതാണെന്ന് പറഞ്ഞാണ് ഇത് പിരിക്കുന്നതെന്ന് മുഖ്യമന്ത്രി തന്നെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നുവെന്ന് സുരേഷ് ഗോപി മറിയക്കുട്ടിയോട് പറഞ്ഞു.
ശക്തമായ ഭാഷയിലാണ് മറിയക്കുട്ടി സർക്കാരിനെ വിമർശിച്ചത്. ഉള്ളുലഞ്ഞ്, വിഷമത്തോടെ സുരേഷ് ഗോപിയോട് സങ്കടം പറയുന്ന മറിയക്കുട്ടിയുടെ വാക്കുകൾ ദുരുപയോഗം ചെയ്യരുതെന്ന് മാദ്ധ്യമങ്ങൾക്ക് താക്കീതും അദ്ദേഹം നൽകി. ‘നിങ്ങൾ ഇതൊക്കെ സെൻസർ ചെയ്‌തേ കൊടുക്കാവൂ, കാരണം അമ്മയ്‌ക്ക് വേറെ കുഴപ്പങ്ങളൊന്നും ഉണ്ടാകരുത്. നിങ്ങൾക്ക് അവരെയൊക്കെ നന്നായിട്ടറിയാം. ശ്രദ്ധിച്ച് കൊടുക്കണം.’-എന്നാണ് അദ്ദേഹം പറഞ്ഞത്.
കഴിഞ്ഞ 10 ദിവസമായി സമരം തുടരുകയാണ് മറിയക്കുട്ടി. തനിക്ക് രാഷ്‌ട്രീയമില്ല, എല്ലാവരും തുല്യരാണ് , തനിക്ക് നീതി കിട്ടണം, ദേശാഭിമാനിയുടെ അപമാനത്തിനും മറ്റും നഷ്ടപരിഹാരം ലഭിക്കണമെന്നാണ് മറിയക്കുട്ടിയുടെ ആവശ്യം. വീട്ടിലെത്തി സന്ദർശിച്ച സുരേഷ് ഗോപിക്ക് നന്ദി അറിയിക്കുന്നതായി മറിയക്കുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു. വ്യാജപ്രചരണത്തിനെതിരെ ഇന്ന് അടിമാലി കോടതിയെ സമീപിക്കുമെന്ന് മറിയക്കുട്ടി അറിയിച്ചു.