എറണാകുളം: ശബരിമല യാത്രയിൽ മധ്യേ ജന്മനാട്ടിലെത്തി ശബരിമലയിലെ പുതിയ മേൽശാന്തി മഹേഷ് നമ്പൂതിരി. തൃശ്ശൂർ പാറമേക്കാവിൽ കെട്ടുനിറച്ച് ശബരിമലയിലേക്കുള്ള യാത്രാ മധ്യേ ഇന്നലെ രാവിലെയാണ് അദ്ദേഹം ജന്മനാടായ മൂവാറ്റുപുഴ കാലാമ്പൂരിൽ എത്തിയത്. തൃക്ക മഹാവിഷ്ണു ക്ഷേത്രം, ഭഗവതി ശാസ്താ ക്ഷേത്രം എന്നിവിടങ്ങളിലും ദർശനം നടത്തി. മാളികപ്പുറം മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട പിജി. മുരളിയും അദ്ദേഹത്തെ അനുഗമിച്ചിരുന്നു.
തൃക്ക മഹാവിഷ്ണു ക്ഷേത്രത്തിലെത്തിയ നിയുക്ത മേൽശാന്തിമാരെ ക്ഷേത്രം പ്രസിഡന്റ് ജയകുമാർ എംവിയും സെക്രട്ടറി റെജികുമാർ പൊന്നേക്കാട്ടിലും പൊന്നാടയണിച്ച് സ്വീകരിച്ചു. ക്ഷേത്രദർശനം നടത്തിയ ഇരുവർക്കും തൃക്ക ക്ഷേത്രം മേൽശാന്തി മാടശേരി പരമേശ്വരൻ നമ്പൂതിരി തീർഥവും പ്രസാദവും നൽകി. തുടർന്ന് മഹേഷ് നമ്പൂതിരിയുടെ അമ്മ പാർവതി അന്തർജനത്തിന് മുന്നിൽ സാഷ്ടാംഗ നമസ്‌കാരം നടത്തി നിയുക്ത മേൽശാന്തിമാർ അനുഗ്രഹം തേടി.
ക്ഷേത്രത്തിലൊരുക്കിയ പ്രഭാത ഭക്ഷണത്തിനുശേഷം കാലാമ്പൂർ ഭഗവതി ശാസ്താ ക്ഷേത്രത്തിൽ എത്തിയ ഇവരെ ക്ഷേത്ര ഭാരവാഹികൾ പുഷ്പഹാരങ്ങൾ അണിയിച്ച് സ്വീകരിച്ചു. കന്നി അയ്യപ്പന്മാരും മാളികപ്പുറങ്ങളുമടക്കം 17 സ്വാമിമാരാണ് മഹേഷ് നമ്പൂതിരിയെ അനുഗമിക്കാനായി ഇവിടെ കെട്ടുനിറച്ചത്.