യേശുദാസിനെക്കുറിച്ചുള്ള ഹൃദയ സ്പർശിയായ കുറിപ്പുമായി ഗായകൻ ജി വേണുഗോപാൽ. ജനിച്ച നാൾ മുതൽ താൻ കേൾക്കാൻ തുടങ്ങിയ ശബ്ദമാണ് അദ്ദേഹത്തിന്റേതെന്നാണ് ജി.വേണുഗോപാൽ പറയുന്നത്. യേശുദാസിനെ ഓരോ പ്രാവശ്യം കാണുമ്പോഴും അത്യപൂർവ്വമായ ഒരു വ്യക്തിയാണ് മുന്നിൽ നിൽക്കുന്നതെന്ന ചിന്ത ഉണ്ടാകാറുണ്ടെന്നും വേണുഗോപാൽ പറയുന്നുണ്ട്. ഇൻസ്റ്റഗ്രാമിലൂടെ ആയിരുന്നു വേണുഗോപാൽ കുറിപ്പ് പങ്കുവച്ചത്.
’62 വർഷമായി ഈ ശബ്ദം ഉള്ളിൽ കേറിയിട്ട് എന്നോർക്കുമ്പോൾ, എന്തെന്നില്ലാത്ത സന്തോഷം! 62 എന്റെ പ്രായം കൂടിയാണ്. എന്റെ തലമുറയിൽ ജനിച്ച ഏതാണ്ടെല്ലാ മലയാളികൾക്കും അവരുടെ അച്ഛനമ്മമാരുടേത് പോലെ, അല്ലെങ്കിൽ അതിലുമേറെ മനസ്സിലും കാതിലും അവരുടെ ഓർമ്മകളിലും മുഴങ്ങുന്ന ഒരു നാദം! അദ്ദേഹത്തെ ഓരോ പ്രാവശ്യവും നേരിട്ട് കാണുമ്പോഴും എന്റെ കൈകൾ ദാസേട്ടൻ കൂട്ടിപ്പിടിക്കുമ്പോഴും, ഉള്ളിലെ എന്നിലെ കൊച്ച് കുട്ടി ഉണരും.
കേട്ട പാട്ടുകളും കണ്ട സ്വപനങ്ങളും യാഥാർത്ഥ്യമാകും. ധൈര്യമായ് മുന്നിലേക്ക് പോകാനുള്ള ഊർജ്ജം ആ സ്പർശം തരും. നമ്മുടെ മലയാളത്തിന് ലോക സമക്ഷം ഹാജരാക്കാൻ ” “world class” എന്ന ലേബലുള്ള അത്യപൂർവ്വമായ ഒരു വ്യക്തിയാണ് മുന്നിൽ നിൽക്കുന്നതെന്ന ബോധം വരും. കെട്ട കാലത്തിനും, തകർന്ന ബിംബങ്ങൾക്കും, ചേരിതിരിഞ്ഞ മനസ്സുകൾക്കുമതിർത്തികൾക്കു മിടയിൽ, ഇക്കഴിഞ്ഞ 62 വർഷവും അണുവിട സ്വന്തം കർമ്മത്തിൽ നിന്നും മാർഗ്ഗത്തിൽ നിന്നും വ്യതിചലിക്കാത്ത ഈ കർമ്മയോഗി ജീവിച്ച കാലത്ത് അദ്ദേഹത്തോടൊപ്പം ജീവിക്കാനും, വേദികളും സംഗീതവും പങ്കിടാനും സാധിച്ച ഭാഗ്യത്തെക്കുറിച്ചും ഞാൻ ബോധവാനാകും. ദാസേട്ടാ, എന്നുമെന്നും പ്രാർത്ഥനയും നിറഞ്ഞ സ്നേഹവും ആദരവും മാത്രം’.- ജി വേണുഗോപാൽ കുറിച്ചു.
View this post on Instagram