പത്തനംതിട്ട: ഭക്ഷ്യയോഗ്യമല്ലാത്ത അരവണകൾ സന്നിധാനത്ത് നിന്ന് പെട്ടന്ന് തന്നെ മാറ്റുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. അരവണകൾ നശിപ്പിക്കുന്നതിന് ആളെ കണ്ടെത്താൻ ഉണ്ടാകുന്ന കാലതാമസമാണ് നിലവിൽ ഉണ്ടാവുന്നതെന്നാണ് വിഷയത്തിൽ മന്ത്രിയുടെ ന്യായീകരണം.
സന്നിധാനത്ത് കെട്ടിക്കിടക്കുന്നത് 6.65 ലക്ഷം ടിൻ ഉപയോഗ ശൂന്യമായ അരവണയാണ്. കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാനുള്ള ചർച്ചകൾ നടക്കുകയാണെന്നും വിവിധ കമ്പനികൾ ഇതിനായി സമീപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
6 കോടി 65 ലക്ഷം രൂപയുടെ ടിൻ അരവണ ഒഴിവാക്കേണ്ടി വന്നതോടെ ഏഴു കോടി രൂപയുടെ നഷ്ടമാണ് ദേവസ്വം ബോർഡിനുണ്ടാകുകയെന്നും അരവണകൾ മാളികപ്പുറത്ത് സൂക്ഷിച്ചത് കൊണ്ട് ബുദ്ധിമുട്ടുകൾ ഇല്ലെന്നുമാണ് മന്ത്രിയുടെ വാദം. ഇവ നശിപ്പിക്കാൻ ബോർഡിന് സുപ്രിംകോടതി അനുമതി നൽകിയിരുന്നുവെങ്കിലും സർക്കാർ സഹായത്തോടെ മാത്രമേ ചെയ്യാനാകൂവെന്ന് ദേവസ്വം ബോർഡ് അധികൃതർ വ്യക്തമാക്കി.
നേരത്തെ ഏലക്കയില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം 6.65 ലക്ഷം ടിന് വിതരണം ചെയ്യാതെ മാറ്റിവെച്ചത്. നിലവിൽ മാളികപ്പുറത്തിന് സമീപത്തെ ഗോഡൗണിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്.