പത്തനംതിട്ട: ശ്രീകോവിലിൽ പൂജിച്ച കലശം അഭിഷേകം ചെയ്തതോടെ പൊന്നമ്പല നടയുടെ സോപാനത്ത് അയ്യപ്പനെ നമസ്കരിച്ചിരുന്ന പി.എൻ മഹേഷ് നമ്പൂതിരി ശബരിമല ധർമ്മശാസ്താവിന്റെ മേൽശാന്തിയായി. ഇന്നലെ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷമാണ് മേൽശാന്തിയുടെ അവരോധ ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്.
കലശം അഭിഷേകം ചെയ്തതിന് പിന്നാലെ മേൽശാന്തിയെ കൈപിടിച്ച് തന്ത്രി കണ്ഠരര് മഹേശ്വര് മോഹനര് ശ്രീകോവിലിലേക്ക് കൂട്ടിക്കൊണ്ടു പോയി. ചെവിയിൽ അയ്യപ്പന്റെ മൂലമന്ത്രം ചൊല്ലിക്കൊടുത്തതോടെ അയ്യപ്പ പൂജയുടെ അനുജ്ഞാ ചടങ്ങുകൾ പൂർത്തിയായി. പിന്നാലെ മാളികപ്പുറം ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി പിജി മുരളി നമ്പൂതിരിയുടെ അവരോധ ചടങ്ങും നടന്നു.
അയപ്പ ക്ഷേത്ര നടയിൽ നടന്ന അതേ ചടങ്ങുകളോടെയാണ് മാളികപ്പുറത്തമ്മയുടെ മേൽശാന്തിയായി മുരളി നമ്പൂതിരിയെ അവരോധിച്ചത്. ഇനിയുള്ള ഒരു വർഷം ഇരുവരും പുറപ്പെടാ ശാന്തിമാരായി ഇവിടെ ഉണ്ടാകും.