ഭരത്പൂർ: രാജസ്ഥാനിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള ആക്രമണവും ദീകരവാദ പ്രവർത്തനവും വർദ്ധിച്ച് വരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ പൗരന്റെയും ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നതാണ് ഗവൺമെന്റിന്റെ ഉത്തരവാദിത്വം. എന്നാൽ അശോക് ഗെഹ്ലോട്ടിന്റെ ഭരണത്തിൽ സ്ത്രീകൾ, ദളിതർ, വനവാസികൾ, പാവപ്പെട്ടവർ എന്നിവർക്കെതിരെയുള്ള കുറ്റകൃത്യങ്ങളും അതിക്രമങ്ങളും രാജസ്ഥാനിൽ വർദ്ധിച്ചിരിക്കുകയാണ്. സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസിന് ഇത് നിയന്ത്രിക്കാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരത്പൂരിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രിയുടെ പരാമർശം.
രാജസ്ഥാനിലെ സ്ത്രീകൾക്ക് ഗവൺമെന്റിലുള്ള വിശ്വാസം തകർന്നു. അവരുടെ സുരക്ഷ ഉറപ്പുവരുത്താൻ കോൺഗ്രസിന് കഴിഞ്ഞില്ല. സത്രീകൾക്കെതിരെ രാജസ്ഥാനിലെ മന്ത്രിമാർ നടത്തുന്നത് സ്ത്രീവിരുദ്ധ പരാമർശങ്ങളാണ്. രാജസ്ഥാൻ പുരുഷന്മാരുടെ നാടായതിനാലാണ് അവിടെ സ്ത്രീ പീഡനങ്ങൾ നടക്കുന്നതെന്നാണ് മന്ത്രിമാർ പറയുന്നത്. സ്ത്രീകളോടുള്ള കോൺഗ്രസിന്റെ മനോഭാവം എത്ര നീചമാണെന്ന് ഇതിലൂടെ മനസിലാക്കാൻ സാധിക്കും. ഇതിനുള്ള ശിക്ഷ ജനങ്ങൾ തന്നെ നൽകും. – പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമാക്കി രാജസ്ഥാനെ മാറ്റുക എന്നതാണ് ബിജെപിയുടെ പ്രഥമ ലക്ഷ്യം.ബിജെപി സർക്കാർ അധികാരത്തിലേറിയാൽ അഴിമതിയെ സംസ്ഥാനത്ത് നിന്ന് തുടച്ച് നീക്കുമെന്നും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി നിരവധി പദ്ധതികൾ നടപ്പിലാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.