ഇസ്ലാമാബാദ്: കുടിയേറ്റക്കാരെ പുറത്താക്കാനുള്ള നടപടി സ്വീകരിച്ചതിന് പിന്നാലെ പാകിസ്താനിൽ അനധികൃതമായി താമസിച്ച് വന്നിരുന്ന നാല് ലക്ഷത്തിലധികം അഫ്ഗാൻ പൗരന്മാർ രാജ്യത്ത് തിരികെ എത്തിയതായി താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ്. നവംബർ ഒന്നിന് മുൻപായി രാജ്യത്തുള്ള കുടിയേറ്റക്കാർ തിരികെ പോകണമെന്നും, അല്ലാത്ത പക്ഷം കർശന നടപടി സ്വീകരിക്കുമെന്നും പാകിസ്താൻ മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം അഭയാർത്ഥികളായി രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്ന 14 ലക്ഷത്തോളം അഫ്ഗാനികളെ ഈ നീക്കം ബാധിച്ചില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ കുടിയേറ്റക്കാർ കാരണമാണ് പാകിസ്താനിൽ തീവ്രവാദ പ്രവർത്തനങ്ങൾ ശക്തിപ്പെട്ടതെന്നും, അതിനാൽ രേഖകളില്ലാതെ താമസിക്കുന്ന എല്ലാവരേയും രാജ്യത്ത് നിന്ന് എത്രയും വേഗം പുറത്താക്കുമെന്നും പാകിസ്താൻ മന്ത്രിസഭാംഗമായ ജാൻ അചക്‌സായി പറഞ്ഞു. നല്ലൊരു ശതമാനം കുടിയേറ്റക്കാരെ കഴിഞ്ഞ മാസം തിരിച്ചയക്കാനായെന്നും, വരും ദിവസങ്ങളിലും ഈ നടപടി തുടരുമെന്നും അചക്‌സായി പറയുന്നു.
” അഫ്ഗാൻ താലിബാൻ ആണ് പാകിസ്താനിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഇപ്പോൾ നേതൃത്വം നൽകുന്നത്. പാകിസ്താൻ എല്ലാത്തരം തീവ്രവാദങ്ങൾക്കും എതിരാണ്. പാകിസ്താനെ സംബന്ധിച്ച് തീവ്രവാദികളും അവരെ സഹായിക്കുന്നവരും ചെയ്യുന്നത് സമാന കുറ്റകൃത്യമാണ്. ഇത്തരത്തിലുള്ള ഭീകരതയ്‌ക്കെതിരെ എങ്ങനെ പ്രതികരിക്കണമെന്ന് ഞങ്ങൾക്കറിയാം. ഇനിയും ഒന്നും അവസാനിപ്പിക്കാൻ ശ്രമിച്ചില്ലെങ്കിൽ അവരുടെ ഒളിത്താവളങ്ങളിൽ എത്തി ആക്രമണം നടത്തുമെന്നും” അചക്‌സായി മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ പാകിസ്താനിൽ ഭീകരാക്രമണങ്ങൾ വർദ്ധിച്ചുവെന്നും, ഇതിന് പിന്നിൽ അഫ്ഗാനിൽ നിന്നെത്തിയ താലിബാൻ ഭീകരരാണെന്നുമാണ് പാകിസ്താന്റെ വാദം. നിലവിൽ പാകിസ്താനിൽ നിന്ന് മടങ്ങിപ്പോകുന്ന അഫ്ഗാൻ പൗരന്മാർക്കായി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ അവശ്യ സേവനങ്ങൾ നൽകുന്നുണ്ട്.