ഭുവനേശ്വർ: ലോകകപ്പ് യോഗ്യത മത്സരത്തിൽ ഖത്തറിന് മുന്നിൽ പൊരുതി തോറ്റ് ഇന്ത്യ. ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനോട് എതിരില്ലാത്ത 3 ഗോളിനാണ് ഇന്ത്യ കീഴടങ്ങിയത്. ഖത്തറിന്റെ മുന്നേറ്റങ്ങളെ പ്രതിരോധ നിരയും ഗോൾകീപ്പറും ശക്തമായി പ്രതിരോധിച്ചിരുന്നു. എന്നിരുന്നാലും സ്‌കോർ 3-0 ക്ക് ഇന്ത്യൻ ടീം പരാജയപ്പെട്ടു. കൗണ്ടർ അറ്റാക്കിലൂടെ ഇന്ത്യയും മികച്ച പ്രകടനമാണ് മത്സരത്തിൽ കാഴ്ച വച്ചത്.
കുവൈറ്റിനോട് യോഗ്യത ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ജയിച്ചതിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ഇന്ത്യക്ക് മികച്ച 3 അവസരങ്ങൾ ലഭിച്ചെങ്കിലും വലകുലുക്കാൻ കഴിഞ്ഞില്ല. 4-ാം മിനിറ്റിൽ മുസ്താഫാ താരീഖാണ് ഖത്തറിനായി ആദ്യം വലകുലുക്കിയത്. പിന്നീട് 47-ാം മിനിറ്റിൽ അൽമോയെസ് അലിയും 86-ാം മിനിറ്റിൽ യൂസുഫ് അബ്ദുറിസാഗും ഖത്തറിനായി ഗോളുകൾ നേടി. ഒഡീഷയിലെ കലിംഗ സ്‌റ്റേഡിയത്തിൽ നിറഞ്ഞ കാണികൾക്ക് മുന്നിലായിരുന്നു ലോകകപ്പ് യോഗ്യത മത്സരം നടന്നത്.