ടെൽ അവീവ്: ഹമാസ് ഭീകരർക്കെതിരെയുള്ള വെടിനിർത്തൽ കരാറിന് അംഗീകാരം നൽകി ഇസ്രായേൽ മന്ത്രിസഭ. ആറ് ആഴ്‌ച്ചയിലേറെയായി നീണ്ടു നിൽക്കുന്ന യുദ്ധത്തിനാണ് ഇതോടെ താത്കാലികമായി വിരാമമാകുന്നത്. ബന്ദികളാക്കപ്പെട്ടവരിൽ 50 പേരെ മോചിപ്പിക്കാമെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് താത്കാലിക വെടിനിർത്തൽ നടപ്പിലാക്കുന്നത്. ഖത്തറിന്റെ മധ്യസ്ഥതയിലുള്ള ചർച്ചകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്നു വരികയായിരുന്നു. ഇതിനിടെയാണ് ഇസ്രായേലിന്റെ ഔദ്യോഗിക പ്രതികരണം വന്നിരിക്കുന്നത്. മന്ത്രിസഭയിലെ ഭൂരിഭാഗം അംഗങ്ങളും വെടിനിർത്തൽ കരാറിനോട് യോജിപ്പ് പ്രകടിപ്പിച്ചുവെന്നാണ് വിവരം.
നാല് ദിവസത്തേക്കാണ് വെടിനിർത്തൽ നടപ്പിലാക്കുന്നത്. സ്ത്രീകളേയും കുട്ടികളേയുമാണ് ആദ്യ ഘട്ടത്തിൽ മോചിപ്പിക്കുന്നത്. നാല് ദിവസങ്ങളിലായി ഘട്ടം ഘട്ടമായിട്ടായിരിക്കും ബന്ദികളെ മോചിപ്പിക്കുന്നത്. ഈ നാല് ദിവസങ്ങളിലും ഇസ്രായേലിന്റെ ഭാഗത്ത് നിന്നും യാതൊരു വിധത്തിലുള്ള ആക്രമണങ്ങളും ഉണ്ടാകില്ല. നാല് ദിവസത്തിന് ശേഷം കൂടുതൽ ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് തയ്യാറായാൽ വെടിനിർത്തൽ നീട്ടുമെന്നും ഇസ്രായേൽ മന്ത്രിസഭയുടെ പ്രസ്താവനയിൽ പറയുന്നു. 10 ബന്ദികളെ മോചിപ്പിച്ചാൽ ഓരോ ദിവസവും വെടിനിർത്തൽ നീട്ടുമെന്നാണ് അറിയിച്ചിരിക്കുന്നത്. കരാറിന് സമ്മതിച്ചതായി ഹമാസും അറിയിച്ചിട്ടുണ്ട്.
അതേസമയം വെടിനിർത്തൽ ഏത് ദിവസം പ്രാബല്യത്തിൽ വരുമെന്ന കാര്യം ഇരുപക്ഷവും അറിയിച്ചിട്ടില്ല. ഇന്ന് പുലർച്ചെയാണ് ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിൽ ചേർന്ന അടിയന്തര കാബിനറ്റ് യോഗം അവസാനിച്ചത്. കരാർ അവസാനിക്കുന്ന ദിവസം ആക്രമണം പുന:രാരംഭിക്കുമെന്നും ഇസ്രായേൽ അറിയിച്ചിട്ടുണ്ട്. 38 അംഗ മന്ത്രിസഭാംഗങ്ങൾക്ക് പുറമെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തിരുന്നു. ബന്ദികളാക്കപ്പെട്ട എല്ലാവരേയും തിരികെ എത്തിക്കുന്നത് വരെ യുദ്ധം തുടരുമെന്നും ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു.