ഓപ്പൺ എഐയുടെ സിഇഒ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ സാം ആൾട്ട്മാൻ മൈക്രോസോഫ്റ്റിലേക്ക് ചേക്കേറുന്നുവെന്ന വാർത്ത പുറത്തുവന്നിട്ട് അധിക ദിവസമായിട്ടില്ല. ആൾട്ട്മാന്റെ പുറത്താക്കൽ ഓപ്പൺ എഐയിലെ ജീവനക്കാരുടെ കൂട്ടരാജി ഭീഷണിയിലേക്കും എത്തിച്ചിരുന്നു. കാര്യങ്ങൾ കൂടുതൽ വഷളാവുകയാണെന്ന തിരിച്ചറിവിലെത്തിയ ഓപ്പൺ എഐ, കമ്പനിയുടെ ഡയറക്ടർ ബോർഡിൽ വൻ അഴിച്ചുപണി നടത്തിയിരിക്കുകയാണ്. ഇതോടെ തന്റെ സിഇഒ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് സാം ആൾട്ട്മാൻ. പുതിയ ഭരണസമിതിയെ നിയമിച്ചതിന് പിന്നാലെയാണ് നിർണ്ണായക തീരുമാനമുണ്ടായിരിക്കുന്നത്.
പുതിയ ഭരണസമിതിയിൽ ബ്രട്ട് ടെയ്‌ലർ, ലാറി സമ്മേഴ്‌സ്, ആദം, ഡി’ആഞ്ചലോ എന്നിവരുണ്ടാകും. സാം ആൾട്ട്മാനുമായുള്ള പുതിയ കരാറിനെ സംബന്ധിച്ച് ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ഓപ്പൺ എഐ അറിയിച്ചു. താൻ സിഇഒ സ്ഥാനത്തേക്ക് തിരിച്ചുവരികയാണെന്നും മൈക്രോസോഫ്റ്റുമായുള്ള പങ്കാളിത്തം ശക്തമായി തുടരുമെന്നും സാം ആൾട്ട്മാൻ വ്യക്തമാക്കി. ഇക്കാര്യം സ്ഥിരീകരിച്ച് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലേയും രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സാമിനെ സിഇഒ സ്ഥാനത്ത് നിന്നും ഓപ്പൺ എഐ പുറത്താക്കിയത്. ഡയറക്ടർ ബോർഡ് അംഗങ്ങളുടേതായിരുന്നു തീരുമാനം. തൊട്ടുപിന്നാലെ പ്രതിഷേധമറിയിച്ചുകൊണ്ട് സഹസ്ഥാപകൻ രാജിവച്ചിരുന്നു. ഇതിന് ശേഷം മറ്റ് ജീവനക്കാരും രാജി ഭീഷണി മുഴക്കി. സത്യ നദെല്ലേയുടെ പ്രഖ്യാപനം കൂടി എത്തിയതോടെ ഡയറക്ടർ ബോർഡിനെ പിരിച്ചുവിടാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു ഓപ്പൺ എഐ. നാടകീയമായ സംഭവങ്ങൾക്കൊടുവിൽ വെറും അഞ്ച് ദിവസത്തെ ഇടവേളയിൽ പുറത്താക്കപ്പെട്ട സാം ആൾട്ട്മാൻ വീണ്ടും സിഇഒ സ്ഥാനത്തേക്ക് തിരിച്ചെത്തുകയും ചെയ്തു.