ജയറാമുമായുള്ള താരതമ്യത്തിന് തനിക്ക് താല്പര്യമില്ലെന്ന് നടൻ ബേസിൽ. സാധാരണക്കാരന്റെ വേഷങ്ങൾ ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്നും എന്നാൽ അതൊരു താരതമ്യത്തിലേക്ക് പോകുന്നതിനോട് താല്പര്യമില്ലെന്നും നടൻ പറഞ്ഞു. തന്റേതായ രീതിയിലെ ഒരു ഐഡന്റിറ്റി കൊണ്ടു വരാനാണ് ആഗ്രഹമെന്നും ബേസിൽ ജോസഫ് പറഞ്ഞു. ഒരു അഭിമുഖത്തിനിടയിലായിരുന്നു താരം ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.
ഒരു വിന്റേജ് ജയറാമിന്റെ ടേസ്റ്റാണ് ബേസിലിന് എന്ന കമന്റ് കണ്ടിരുന്നെന്നും അതിനെക്കുറിച്ച് എന്ത് അഭിപ്രായമാണുള്ളതെന്നുമുള്ള ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.
‘അങ്ങനെയൊരു കമ്പാരിസനിലേക്ക് പോകാൻ എനിക്ക് താത്പര്യമില്ല. എന്റേതായിട്ടുള്ള ഒരു ഐഡന്റിറ്റി വരണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അങ്ങനെയുള്ള ക്യാരക്ടേഴ്സ് മാത്രമേ എനിക്ക് ചൂസ് ചെയ്യാൻ പറ്റുകയുള്ളൂ. കാരണം ഞാൻ ഭയങ്കര സ്റ്റാർ ഹീറോയിക് വയലെൻസ് ഉള്ള ക്യാരക്ടർ ഒക്കെ ചെയ്തു കഴിഞ്ഞാൽ ആളുകൾ ചിരിച്ചു ചാവും. അങ്ങനെയുള്ള കോമഡി സിനിമകൾ വേണമെങ്കിൽ ചെയ്യാം. വയലെൻസ് എന്നും വെട്ടിക്കൊന്നു കളയും എന്നും ഞാൻ പറഞ്ഞാൽ ആളുകൾ ചിലപ്പോൾ ചിരിക്കുമായിരിക്കും.
ഒരു നടൻ എന്ന രീതിയിൽ ഒരു തരത്തിലുള്ള കഥാപാത്രമേ എനിക്ക് ചേരുകയുള്ളൂ. അതിന്റെ അകത്ത് പുതിയത് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്താറുണ്ട്. പണ്ട് ശ്രീനിയേട്ടനും ജയറാമേട്ടനുമെല്ലാം അത്തരത്തിലുള്ള റോളുകൾ ചെയ്തിരുന്നല്ലോ, ഒരു സാധാരണക്കാരന്റെ റോളുകൾ. അങ്ങനെയുള്ള ഒരു കാറ്റഗറിയിലാണ് ഞാനും വരുന്നത്. എന്നാൽ അങ്ങനെയുള്ള കമ്പാരിസനിലേക്ക് പോകാൻ താത്പര്യമില്ല.’ – ബേസിൽ പറഞ്ഞു.