മുംബൈ: വൈറ്റ് ബോൾ ക്രിക്കറ്റിൽ നിന്ന് വിരമിക്കാനൊരുങ്ങി ഇന്ത്യൻ നായകൻ രോഹിത് ശർമ. ടി-20 യിൽ നിന്ന് വിരമിച്ച് ഏകദിനത്തിലും ടെസ്റ്റ് ക്രിക്കറ്റിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരത്തിന്റെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏകദിന ലോകകപ്പിന് മുമ്പേ ടി-20 യിൽ നിന്ന് വിരമിക്കുന്ന കാര്യം താരം ബിസിസിഐയുമായി ചർച്ച നടത്തിയിരുന്നുവെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2022 നവംബറിൽ ഇന്ത്യ ടി-20 ലോകകപ്പ് സെമിയിൽ പുറത്തായതിന് ശേഷം താരം പിന്നീട് ഇന്ത്യയ്‌ക്കായി ടി-20 മത്സരം കളിച്ചിട്ടില്ല. ടി-20 യിലേക്കായി ഇനി തന്നെ പരിഗണിക്കേണ്ടെന്ന് താരം സെലക്ടർമാരെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. 2024 ജൂണിൽ നടക്കുന്ന ടി20 ലോകകപ്പിൽ യുവതാരങ്ങളെ അണിനിരത്താനാണ് ബിസിസിഐയുടെ തീരുമാനം. രോഹിത് ഇതിൽ നിന്നും മാറി നിൽക്കാനാണ് സാദ്ധ്യത. നിലവിൽ 2025-ൽ നടക്കുന്ന ടെസ്റ്റ് ചാമ്പ്യൻഷിപ്പിലാണ് രോഹിത് ശ്രദ്ധ വെയ്‌ക്കുന്നത്.
148 മത്സരങ്ങളിൽ നിന്ന് നാല് സെഞ്ച്വറിയും 29 അർദ്ധ സെഞ്ച്വറിയുമടക്കം 3853 റൺസാണ് ടി-20യിൽ താരത്തിന്റെ സമ്പാദ്യം. ടി-20 യിൽ നിന്ന് താരം വിരമിച്ചാൽ ഓപ്പണിംഗിൽ ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്ക്വാദ് എന്നിവരെ പരിഗണിക്കാം.