തിരുവനന്തപുരം: തലസ്ഥാനത്ത് രാത്രിയിൽ തുടർച്ചയായി പെയ്ത കനത്ത മഴയിൽ പലയിടങ്ങളിലും വെള്ളപ്പാെക്കം. ജില്ലയിലെ നിരവധി താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. ഗൗരീശപട്ടം,തേക്ക്മൂട് കോളനി, ബണ്ട് റോഡ്, മുറിഞ്ഞ പാലം തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളം കയറി. ശ്രീകാര്യത്തും ചെമ്പഴന്തിയിലും മണ്ണിടിച്ചിലുണ്ടായി. ആമയിഴഞ്ചാൻ തോടും, പാർവതി പുത്തനാറും കരകവിഞ്ഞതിനെ തുടർന്ന് കുന്നുകുഴി ബണ്ടിൽ താമസിച്ചിരുന്നവരെ വീടുകളിൽ നിന്നും മാറ്റി. അർധരാത്രിയോടെ കുന്നുകുഴി സ്കൂൾ തുറന്ന് പുനരധിവാസ കേന്ദ്രം ഒരുക്കി.
ജില്ലയിലെ സ്ഥിരം വെളളക്കെട്ട് മേഖലകളിൽ രാത്രി പത്തരയോടെ വെള്ളം ഇരച്ചു കയറി. അട്ടക്കുളങ്ങര ബൈപാസ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മുട്ടളവ് വെള്ളം പൊങ്ങിയ നിലയിലാണ്. ശക്തമായ മഴയിൽ എജീസ് ഓഫിസിന് മുന്നിലെ മരം കടപുഴകി വീണു. ഫയർഫോഴ്സ് എത്തിയാണ് മരം മുറിച്ചു മാറ്റിയത്. ടെക്നോപാർക്കിൽ ഗായത്രി ബിൽഡിങ്ങിന് സമീപത്തെ റോഡിൽ വെള്ളം കയറി.
അതേസമയം ഇന്നലെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്ന പത്തനംതിട്ട ജില്ലയിൽ ഉരുൾപൊട്ടലുണ്ടായി. ഉരുൾപൊട്ടൽ ഉണ്ടായ ഇലന്തൂരിൽ നിന്നും ചെന്നീർക്കരയിൽ നിന്നും 11 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. ജില്ലയിലെ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിലെ ജനങ്ങളും ശബരിമല തീർത്ഥാടകരും ജാഗ്രതപാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പമ്പയാറിലും കക്കാട്ടാറിലും ജലനിരപ്പ് ഉയർന്നു. കൊക്കത്തോട് റോഡ് രണ്ടിടങ്ങളിൽ തകർന്നു. ഇതേതുടർന്ന് കൊക്കാത്തോട് ഗ്രാമം ഒറ്റപ്പെട്ട സാഹചര്യത്തിലാണ്. വനാന്തര ഗ്രാമത്തിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. ഇഞ്ചചപ്പാത്ത് 10 അടി താഴ്ചയിൽ തകർന്നു. മഴ തുടരുന്ന സാഹചര്യത്തിൽ പൊന്മുടി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. 3 ഷട്ടറുകൾ ആണ് ഉയർത്തിയിരിക്കുന്നത്. രണ്ട് ഷട്ടർ 30 സെന്റിമീറ്ററും ഒരു ഷട്ടർ 10 സെന്റിമീറ്ററും ഉയർത്തി. മുതിരപ്പുഴയുടെ തീരദേശത്ത് ജാഗ്രത നിർദ്ദേശം നൽകി. ഇടുക്കി നെടുങ്കണ്ടം കല്ലാർ അണക്കെട്ടും തുറന്നിട്ടുണ്ട്. ഒരു ഷട്ടർ പത്ത് സെൻ്റിമീറ്ററാണ് തുറന്നത്. കല്ലാർ, ചിന്നാർ പുഴകളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കാനും മുന്നറിയിപ്പുണ്ട്.
ഇന്ന് പലയിടത്തും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ടയ്ക്ക് പിന്നാലെ തൃശൂരിലും കനത്ത മഴ പെയ്യുകയാണ്. വൈകീട്ടോടെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. തൃശൂരിന്റെ മലയോരമേഖലയായ അതിരപ്പിള്ളി, വാഴച്ചാല്‍ മേഖലയിലാണ് ശക്തമായ മഴ പെയ്തത്.