കൊച്ചി: ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നവംബർ 25 ന് ഐഎസ്എൽ മത്സരം നടക്കുന്നതിനാൽ അധിക സർവ്വീസുമായി കെഎംആർഎൽ. രാത്രി 10 മണി വരെയുള്ള ടിക്കറ്റുകൾക്ക് 50 ശതമാനം ഇളവാണ് മെട്രോ പ്രഖ്യാപിച്ചിരിക്കുന്നത്. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നിന്ന് ആലുവയിലേക്കും എസ്എൻ ജംഗ്ഷനിലേക്കുമുള്ള അവസാന ട്രെയിൻ സർവ്വീസ് 11.30ന് ആയിരിക്കും.
മത്സരം കാണാനായി സ്റ്റേഡിയത്തിൽ എത്തുമ്പോൾ തന്നെ മടക്കയാത്രക്കുള്ള ടിക്കറ്റും ആരാധകർക്ക് സ്വന്തമാക്കാം. ടിക്കറ്റ് വാങ്ങുന്നതിനുള്ള തിരക്ക് ഇതിലൂടെ കുറയ്‌ക്കാൻ സാധിക്കും. പൊതുജനങ്ങൾക്കും മത്സരം കണ്ട് മടങ്ങുന്ന ഫുട്‌ബോൾ ആരാധകർക്കും മെട്രോ സർവ്വീസ് പ്രയോജനപ്പെടുത്താം. സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക സജ്ജീകരണങ്ങളും തയ്യാറാക്കിയിട്ടുണ്ട്.
ഐഎസ്എൽ നടക്കുന്നതിനാൽ നഗരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ വാഹനങ്ങളുമായി എത്തുന്നവർക്ക് കൊച്ചി മെട്രോയുടെ പേ ആന്റ് പാർക്ക് സൗകര്യം ഉപയോഗിക്കാം. വടക്കൻ ജില്ലകളിൽ നിന്ന് വരുന്നവർക്ക് ആലുവ മെട്രോ സ്റ്റേഷനിലെ പാർക്കിംഗ് സ്ഥലത്ത് ബസുകളും കാറുകളും പാർക്ക് ചെയ്ത ശേഷം സ്‌റ്റേഡിയത്തിലേക്ക് മെട്രോ സർവ്വീസ് ഉപയോഗിച്ച് യാത്ര ചെയ്യാനാകും.
പറവൂർ, കൊടുങ്ങല്ലൂർ വഴി ദേശീയപാത 66-ൽ എത്തുന്നവർക്ക് ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപത്തെ പാർക്കിംഗിൽ വാഹനം പാർക്ക് ചെയ്ത് മെട്രോയിൽ ജെഎൽഎൻ സ്റ്റേഡിയം സ്റ്റേഷനിലേക്ക് യാത്ര ചെയ്യാനാകും. തെക്കൻ ജില്ലകളിൽ നിന്ന് വരുന്നവർക്ക് വൈറ്റിലയിൽ നിന്ന് കൊച്ചി മെട്രോയിൽ യാത്ര ചെയ്ത് സ്റ്റേഡിയത്തിലേക്കെത്താം.