പത്തനംതിട്ട: ശബരീശനെ കാണാൻ തിരക്കേറുന്നു. 68,000-ത്തിലധികം ഭക്തരാണ് ഇന്നലെ മാത്രം ശബരിമലയിൽ എത്തിയതെന്നാണ് കണക്ക്. തിരക്കേറുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്താനും നിർദ്ദേശമുണ്ട്. കഴിഞ്ഞ ദിവസത്തെ മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതിൽ പമ്പാ സ്നാനത്തിന് ജാഗ്രതാ നിർദ്ദേശമുണ്ട്.
സന്നിധാനത്ത് അനിയന്ത്രിതമായി തിരക്കേറിയാൽ പമ്പയിൽ തടയുന്ന തീർത്ഥാടകർക്ക് മഴയും വെയിലും ഏൽക്കാതെ നിൽക്കാനായി നിർമിക്കുന്ന നടപ്പന്തലിന്റെ പണി പൂർത്തിയാകാത്തതും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. പമ്പയിലെ ഒരു നടപ്പന്തലിന്റെ പണി മാത്രമാണ് പൂർത്തിയായത്. ഇനി രണ്ട് നടപ്പന്തലിന്റെ പണി കൂടി ബാക്കിയുണ്ട്.
നട തുറന്നശേഷം ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന ദിവസമായിരുന്നു ഇന്നലെ. ഇന്നും 60,000-ത്തിലധികം ബുക്കിംഗ് ഉണ്ട്. ബുക്ക് ചെയ്ത തീർത്ഥാടകർക്കൊപ്പം സ്പോട്ട് ബുക്കിംഗ് വഴിയും തീർത്ഥാടകരെത്തും. തിരക്ക് കണക്കിലെടുത്ത് തീർത്ഥാടനത്തിനെത്തുന്ന കുട്ടികൾക്ക് വേണ്ടി പ്രത്യേക സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പമ്പയിൽ ഗാർഡ് സ്റ്റേഷനോട് ചേർന്നാണ് കുട്ടികളുടെ കയ്യിൽ വനിതാ പോലീസ് ഉദ്യോഗസ്ഥർ ടാഗ് കെട്ടി നൽകുന്നുണ്ട്. ഒപ്പമുള്ളവരുടെ ഫോൺ നമ്പറും പേരും രേഖപ്പെടുത്തി ഇത് കയ്യിൽ ഒട്ടിച്ചാകും സന്നിധാനത്തേക്ക് വിടുന്നത്.