പത്തനംതിട്ട: കാനനപ്പാതകൾ താണ്ടി ദാഹിച്ചു വരുന്ന അയ്യപ്പ ഭക്തന്മാരുടെ ദാഹമകറ്റി വനവാസി യുവാക്കൾ. പാലക്കാടിലെ അട്ടപ്പാടി ഊരുകളിലുള്ള വനവാസി യുവാക്കളാണ് അയ്യന്റെ സന്നിധിയിൽ എത്തുന്ന ഭക്തരുടെ ദാഹമകറ്റുന്നത്. പുത്തൂർ പോലീസിന്റെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ദിവസ വേതനത്തിലുള്ള ജോലിക്ക് വനവാസി യുവാക്കൾ അപേക്ഷിച്ചത്. ജോലിക്ക് അപേക്ഷിക്കാൻ സഹായിച്ചതും അഭിമുഖത്തിന് എത്തിച്ചതും പോലീസ് തന്നെയാണ്.
ദാഹിച്ചെത്തുന്ന സ്വാമിമാർക്ക് വെള്ളം കൊടുക്കുമ്പോൾ പ്രത്യേക സന്തോഷമാണെന്നും അവർക്ക് വെള്ളം കൊടുക്കാൻ കിട്ടുന്ന അവസരം പുണ്യമായാണ് കണക്കാക്കുന്നതെന്നും വനവാസി യുവാക്കൾ പറഞ്ഞു. ചുക്കു വെള്ളം കൊടുക്കുന്നതിനുപുറമെ പാചകപ്പുരയിൽ സഹായിക്കാനും ഇവർ മുൻപന്തിയിലുണ്ട്. വരും ദിവസങ്ങളിൽ വനവാസി വിഭാഗത്തിൽ നിന്നും കൂടുതൽ പേർ ജോലിക്കായി സന്നിധാനത്തിലെത്തുമെന്ന് അധികൃതർ അറിയിച്ചു.