കോവിഡ്-19 ലോകത്തിൽ ദുരിതം വിതച്ചതു മുതൽ വെർച്വൽ ആശയവിനിമയം നമ്മുടെ ജീവിതത്തിൽ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. കൊറോണ വൈറസിന്റെ ഉത്ഭവത്തോടെ വർക്ക് ഫ്രം ഹോം, ഓൺലൈൻ ക്ലാസുകൾ എന്നീ ആശയങ്ങൾ കൂടുതലായി ഉരിത്തിരിഞ്ഞത്. ഇതോടെ ഏവരും മൊബൈൽഫോണിന്റെയും ലാപ്‌ടോപ്പുകളുടെയും മുന്നിലിരിക്കുന്ന ശീലവും വർദ്ധിച്ചു. എന്നാൽ അമിതമായി വെർച്വൽ പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുന്നത് ആളുകളെ ദോഷകരമായി ബാധിക്കുന്നുവെന്ന് നിരവധി പഠനങ്ങൾ പറയുന്നു.
അടുത്തിടെ 35 യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളിൽ, ഓസ്ട്രിയൻ ഗവേഷകർ നടത്തിയ പരീക്ഷണത്തിൽ വീഡിയോകോൾ കോൺഫെറൻസുകൾ തുടങ്ങിയ കാര്യങ്ങൾ വിദ്യാർത്ഥികളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നതായി കണ്ടെത്തി. വെർച്വൽ പ്ലാറ്റ്‌ഫോമുകളുടെ അമിതമായ ഉപയോഗം വിദ്യാർത്ഥികളുടെ തലച്ചോറിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനത്തെ ബാധിക്കുന്നതായി പഠനത്തിൽ പറയുന്നു. നാഡീവ്യവസ്ഥയിലുള്ള മാറ്റങ്ങൾ ക്ഷീണത്തിലേക്കും സമ്മർദ്ദത്തിലേക്കും വഴിവയ്‌ക്കുന്നതായും ഇത് ഹൃദയമിടിപ്പിന്റെ മാറ്റങ്ങൾക്ക് വഴിവെക്കുന്നതായും വിദഗ്ധർ കണ്ടെത്തി. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ശ്രദ്ധക്കുറവ് വരാനും ഇത് കാരണമാവുന്നുവെന്ന് ഗവേഷകർ പറയുന്നു.















