തിരുവനന്തപുരം: പിണറായി സർക്കാരിന്റെ വ്യാജ നിർമിതികൾ പൊളിക്കുമ്പോൾ ക്യാമറകൾ ഓഫാക്കരുതെന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ. കേരളാ സർക്കാരിന്റെ കേന്ദ്ര വിരുദ്ധ വാദങ്ങൾക്ക് മറുപടി പറയുന്നതിനിടെ ക്യാമറകൾ ഓഫാണെന്ന് ശ്രദ്ധിച്ച മന്ത്രി ക്യാമറകൾ ഓണാക്കൻ മാദ്ധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ടു. ഓണാക്കി താൻ പറയുന്നത് റെക്കോർഡ് ചെയ്യാതെ രക്ഷയില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ചിലർ പറയുന്നത് കേന്ദ്രം പണം തരുന്നില്ലെന്നാണ് എന്നാൽ പണം നൽകുന്നുണ്ടെന്ന് ഞാൻ ഉറപ്പിച്ച് പറയാം. അവരുടെ വാദങ്ങൾ തിരുത്തുന്നതിന് ഞാൻ മാദ്ധ്യമങ്ങളോട് നന്ദി പറയുന്നു. പക്ഷേ അവർ ശ്രദ്ധിക്കുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. ക്യാമറകളിലെ ആ റെഡ് ലൈറ്റ് കാണുന്നില്ല. നിങ്ങൾ ക്യാമറകൾ സ്വിച്ച് ഓഫാക്കിയിരിക്കുകയാണ് അല്ലേ. അതെല്ലാം ഓണാക്ക്. എല്ലാവരും ക്യാമറകൾ സ്വിച്ച് ഓൺ ചെയ്തിട്ട് ഞാൻ പറയുന്നത് റെക്കോർഡ് ചെയ്യണമെന്ന് മന്ത്രി പറഞ്ഞു. തുടർന്നും ക്യാമറകൾ ഓണാകാത്തതിനെ തുടർന്ന് മന്ത്രി വീണ്ടും ഇത് ആവശ്യപ്പെട്ടു. എല്ലാവരും ഓണാക്കിയിട്ടില്ല. റെഡ് ലൈറ്റ് കാണാൻ സാധിക്കുന്നില്ല. നിങ്ങൾ റെക്കോർഡ് ചെയ്‌തേ മതിയാകുവെന്നും രക്ഷപെടാമെന്ന് കരുതണ്ടെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു.
തുടർന്ന്, മന്ത്രി പോഡിയത്തിന് പുറത്തേക്ക് എത്തി ഓഫായിരിക്കുന്ന ക്യാമറകൾ എടുത്തുപ്പറഞ്ഞു. താൻ പറയുന്നത് റെക്കോർഡ് ചെയ്‌തേ പറ്റുവെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രത്തിനെതിരെ അടിസ്ഥാനരഹിത പ്രചാരണങ്ങളാണ് നടക്കുന്നത്. ഇത് ഒരു കേന്ദ്ര സർക്കാർ പരിപാടിയാണ്. സത്യം പുറത്തുകൊണ്ടുവരാൻ ഈ അവസരം ഉപയോഗിക്കുകയാണ്. കേന്ദ്രം എല്ലാ സംസ്ഥാനങ്ങൾക്കും കൃത്യ സമയത്ത് പണം നൽകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.