ലക്‌നൗ: എഎൽഎമാർക്ക് പുതിയ നിയമവുമായി ഉത്തർപ്രദേശ് സർക്കാർ. സർക്കാർ നിർദ്ദേശമനുസരിച്ച് നിയമസഭയ്‌ക്കുള്ളിൽ മൊബൈലുകൾ, ബാനറുകൾ, പോസ്റ്ററുകൾ എന്നിവ ഉപയോഗിക്കാനോ കൊണ്ടുവരാനോ പാടില്ല. നവംബർ 28-മുതലാണ് പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നത്.
നവംബർ 28-ന് ആരംഭിക്കുന്ന സമ്മേളനത്തിൽ മൊബൈൽ നിയമസഭയ്‌ക്കുള്ളിൽ കൊണ്ടുവരാൻ അനിവദിക്കില്ലെന്ന് സർക്കാർ എംഎൽഎമാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ പോസ്റ്ററുകളും ബാനറുകളും നിയമസഭയ്‌ക്കുള്ളിൽ കയറ്റുന്നതും നിരോധിച്ചു. 66 വർഷത്തിനിടെ ആദ്യമായാണ് യുപി നിയമസഭ പുതിയ നിയമങ്ങൾ കൊണ്ടുവരുന്നത്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ പാസാക്കിയ ചട്ടങ്ങൾക്കനുസരിച്ചായിരിക്കും നിയമസഭാ സമ്മേളനങ്ങൾ നടക്കുക.
രണ്ടാം ദിവസമായ നവംബർ 29-ന് സംസ്ഥാന ഓർഡിനൻസുകളും വിജ്ഞാപനങ്ങളും അവതരിപ്പിക്കും. ഉച്ചയ്‌ക്ക് 12.30 ന് ശേഷം 2023-24 സാമ്പത്തിക വർഷത്തേക്കുള്ള സപ്ലിമെന്ററി ബജറ്റ് അവതരിപ്പിക്കും. മൂന്നാം ദിവസം സപ്ലിമെന്ററി ഗ്രാന്റുകളെക്കുറിച്ചുള്ള ചർച്ചയും അനുബന്ധ ബജറ്റും പാസാക്കുന്നതായിരിക്കും.