ജയ്പൂർ: രാജസ്ഥാൻ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 70 ശതമാനം പൊളിംഗ്. ശക്തമായ മത്സരത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് വൈകുന്നേരം 6 മണിക്ക് അവസാനിച്ചു. 199 നിയമസഭാ മണ്ഡലങ്ങളിലെ 51,000-ത്തിലധികം ബൂത്തുകളിലാണ് പോളിംഗ് നടന്നത്.
സംസ്ഥാനത്ത് കോൺഗ്രസ് കടുത്ത ഭരണവിരുദ്ധ വികാരമാണ് നേരിടുന്നത്. ഉള്ളിലെ തമ്മിലടിയും അഴിമതിയും ഗെഹ്ലോട്ട് സർക്കാരിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. യുവാക്കളും സ്ത്രീകളുമടങ്ങുന്ന വൻ നിര ബിജെപിക്കൊപ്പം നിൽകുന്നതും കോൺഗ്രസിന് തീരാ തലവേദനയാണ്. തങ്ങൾക്ക് ജനവിധി അനുകൂലമാകുമെന്ന് ബിജെപി ഉറപ്പിച്ച് പറയുന്നുണ്ട്. എന്നാൽ ഭരണനേട്ടം ഉയർത്തിക്കാട്ടി വിജയം പറയാൻ കോൺഗ്രസിന് സാധിക്കുന്നില്ല.
അഞ്ചുവർഷത്തെ ഭരണത്തിന് കീഴിൽ അഴിമതിയും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുമാണ് നടന്നതെന്നും ജനങ്ങൾ ഇവ മനസ്സിലാക്കിയാണ് വോട്ടുചെയ്യുന്നതെന്നും ബിജെപി വൃത്തങ്ങൾ പറഞ്ഞു. വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും ബിജെപി അറിയിച്ചു.