മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ വ്യാപകമായ തരത്തിലുള്ള അശ്ലീല പ്രചരണങ്ങളാണ് ഇടത് നേതാക്കളും അണികളും ചില മാദ്ധ്യമങ്ങളും നടത്തിയത്. ഇതിനെതിരെ സിനിമാ രംഗത്ത് നിന്നുള്ള നിരവധി താരങ്ങൾ രംഗത്തു വന്നിരുന്നു. ഇപ്പോൾ, സുരേഷ് ഗോപിയ്‌ക്കെതിരായ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടി അഭിരാമി. സുരേഷ് ഗോപിയെ കുറിച്ച് ആരോപണം ഉന്നയിക്കുമ്പോൾ ഒന്ന് ആലോചിച്ചിട്ട് ചെയ്യാമായിരുന്നു എന്നാണ് ഒരു ഓൺലൈൻ മീഡിയയ്‌ക്ക് നൽകിയ അഭിമുഖത്തിൽ അഭിരാമി പറഞ്ഞത്.
‘സുരേഷ് ഗോപിയ്‌ക്കെതിരായ ആരോപണം എന്തുകൊണ്ട് വന്നു എന്നത് ഞാൻ ആലോചിച്ചിട്ടില്ല. പക്ഷെ, അതൊരു ദൗര്‍ഭാഗ്യകരമായ സംഭവമായിരുന്നു. ഇങ്ങനെയൊരാളെ കുറിച്ച് അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് എനിക്ക് തോന്നി. കുറച്ചു കൂടെ ഒന്ന് ആലോചിച്ചിട്ട് ആരോപണം ഉന്നയിക്കാമായിരുന്നു എന്ന് ഈ ഒരു പ്രത്യേക സംഭവത്തിൽ എനിക്ക് തോന്നി. വ്യക്തിപരമായി സുരേഷേട്ടനെ എനിക്ക് അറിയാവുന്നതു കൊണ്ടാണ് അങ്ങനെ തോന്നിയത്’.
‘ഇത് വളരെ ശ്രദ്ധിക്കേണ്ട ഒരു വിഷയമാണ്. വെറുതെ അങ്ങ് പറഞ്ഞു പോകാവുന്ന ഒന്നല്ല. അതുകൊണ്ടാണ് ഈ ഒരു സംഭവത്തിൽ എനിക്ക് അങ്ങനെ തോന്നിയത്. ഒരു സ്ത്രീക്ക് അവരുടെ സുരക്ഷ സംബന്ധിച്ച് എന്തെങ്കിലും തോന്നിയെങ്കിൽ അവർ അത് സമൂഹത്തിന് മുന്നിൽ പറയണം. അതിനെ ഞാൻ അംഗീകരിക്കുന്നു. പക്ഷെ അതിന്റെ മറ്റൊരു വശം കൂടിയുണ്ട്. അതിനെ തെറ്റായ രീതിയിൽ ഉപയോഗിക്കാൻ പാടില്ല’- അഭിരാമി പറഞ്ഞു.