തിരുവനന്തപുരം: കള്ളിക്കാട് നിന്നും ബാഗിനുള്ളിൽ കഞ്ചാവുമായി പിടിയിലായ വിദ്യാർത്ഥിയെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള തുടർ നടപടികൾക്ക് വിധേയമാക്കി. വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന ഇടനിലക്കാരനായി ഈ കുട്ടി പ്രവർത്തിച്ചു വരികയായിരുന്നെന്നും പോലീസ് പറഞ്ഞു. പിടിയിലായ കുട്ടി സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിയാണ്.
115 കഞ്ചാവ് പൊതികളുമായാണ് കള്ളിക്കാട് മൈലോട്ട് മൂഴിയിൽ നിന്നും കുട്ടിയെ പിടികൂടിയത്. കുട്ടിയുടെ ബാഗിൽ മിഠായി കുപ്പികളിലാണ് കഞ്ചാവ് പൊതികൾ സൂക്ഷിച്ചിരുന്നത്. എക്സൈസ് മൊബൈൽ യൂണിറ്റായ കെമു നടത്തിയ വാഹന പരിശോധനയിലാണ് കുട്ടിയെ വെള്ളിയാഴ്ച പിടികൂടിയത്.
എക്സൈസ് ഇൻസ്പെക്ടർ കെ ശ്യാംകുമാറിന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ പി ശങ്കർ, എം വിശാഖ്, കെ ആർ രജിത്ത് എന്നിവരാണ് റെയ്ഡ് സംഘത്തിലുണ്ടായിരുന്നത്. സംസ്ഥാനത്ത് ലഹരി ഉപയോഗം വർദ്ധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തിൽ ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള ലഹരിക്കടത്ത് തടയാൻ ലക്ഷ്യമിട്ട് ആരംഭിച്ച കെഇഎംയു യൂണിറ്റ് നിലവിൽ നാല് ജില്ലകളിലെ സംസ്ഥാന അതിർത്തികളിലാണ് വിന്യസിച്ചിരിക്കുന്നത്.