ബെംഗളൂരു: ഒടിപിയും ലിങ്കും ഇല്ലാതെ ബെംഗളൂരുവിൽ അദ്ധ്യാപികയ്‌ക്ക് ബാങ്ക് അക്കൗണ്ടിൽ നിന്നും നഷ്ടമായത് ഒരു ലക്ഷം രൂപ. പിതാവിന്റെ സുഹൃത്താണെന്ന് പരിചയപ്പെടുത്തി ഒരാൾ വിളിക്കുകയും അതിന് ശേഷമാണ് പണം നഷ്ടമായതെന്നും അദ്ധ്യാപിക പറഞ്ഞു. എന്നാൽ യാതൊരു തരത്തിലുള്ള ഒടിപിയോ ലിങ്കുകളോ തനിക്ക് ലഭിച്ചിട്ടില്ലായെന്നും അവർ അറിയിച്ചു. ഇത്തരത്തിലുള്ള ഓൺലൈൻ തട്ടിപ്പ് ഇതിന് മുമ്പും നടന്നിട്ടുണ്ടെന്ന് സൈബർ പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് പോകുമ്പോൾ ഒരു അപരിചിത നമ്പറിൽ നിന്നും യുവതിക്ക് ഫോൺ കോൾ വന്നു. ഹിന്ദിയിൽ സംസാരിച്ച് അയാൾ അവരുടെ പിതാവിന്റെ അടുത്ത സുഹൃത്താണെന്നും ചാർട്ടേഡ് അക്കൗണ്ടന്റ് ആണെന്നും പറഞ്ഞു. തുടർന്ന് തന്റെ അക്കൗണ്ടിലേക്ക് കുറച്ച് പണം അയക്കാൻ പിതാവ് അറിയിച്ചിട്ടുണ്ടെന്നും അതിനായി യുപിഐ ഐഡി നൽകുവാനും നിർദ്ദേശിച്ചു. യുപിഐ ഐഡി നൽകിയതിന് ശേഷം പണം അയച്ചിട്ടുണ്ടെന്ന് ഒരു സന്ദേശം ഫോൺ പേയിൽ വന്നു. പണം അക്കൗണ്ടിൽ കയറിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായി അയാൾ ചില നിർദ്ദേശങ്ങൾ യുവതിക്ക് നൽകി.
അക്കൗണ്ടിൽ പരിശോധിച്ചപ്പോഴാണ് 25,000 രൂപ, 50,000 രൂപയുമായി രണ്ട് തവണ നഷ്ടപ്പെട്ടതായി അദ്ധ്യാപിക അറിയുന്നത്. എന്നാൽ തനിക്ക് യാതൊരുവിധ ഒടിപിയോ ലിങ്കോ വന്നിട്ടില്ലെന്നും. പിതാവിനെ വിളിച്ചപ്പോൾ ആരോടും പണം അയക്കാൻ ആവശ്യപ്പെട്ടിട്ടില്ലായെന്നും അറിയിച്ചതായി അവർ പറഞ്ഞു. അതോടെ യുവതി പോലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പോലീസ് സ്‌റ്റേഷനിൽ നിന്നും അനുകൂലമായ സമീപനമല്ല ഉണ്ടായതെന്നും അവർ പറഞ്ഞു.
വിളിച്ചയാളുടെ അക്കൗണ്ട് മരവിപ്പിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അവർ താമസിപ്പിച്ചെന്നും അദ്ധ്യാപിക പറയുന്നു. പോലീസ് സ്‌റ്റേഷനിലായിരിക്കുമ്പോഴും അടുത്ത ദിവസവും 22 തവണ ഇതേ നമ്പറിൽ നിന്ന് വിളിച്ചതായും യുവതി പറഞ്ഞു- ‘ കോൾ അറ്റൻഡ് ചെയ്യൂ, നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് ട്രാൻസ്ഫർ ചെയ്ത പണം ഞാൻ അയച്ചുതരാം’ എന്ന് അയാൾ സന്ദേശം അയച്ചെന്നും അധ്യാപിക അറിയിച്ചു. തട്ടിപ്പുകാരന്റെ അക്കൗണ്ട് മരവിപ്പിക്കാൻ ബാങ്കിലേക്ക് ഇമെയിൽ അയച്ചിട്ടുണ്ടെന്നും പോലീസിന്റെ ഭാഗത്ത് അനാസ്ഥയുണ്ടായെന്ന പരാതി പരിശോധിക്കുമെന്നും ഡിസിപി (സെൻട്രൽ) ശേഖർ എച്ച് തെക്കണ്ണവർ വ്യക്തമാക്കി.
ഇത്തരത്തിലുള്ള തട്ടിപ്പ് ഇപ്പോൾ വർദ്ധിച്ച് വരുകയാണെന്ന് സൈബർ വിദഗ്‌ദ്ധർ അറിയിച്ചു. ലിങ്ക്, ഒടിപി വഴിയുള്ള തട്ടിപ്പിൽ ഇപ്പോൾ ആളുകൾ വീഴാറില്ല അതിനാൽ കോഡിങ്ങ് ഉപയോഗിച്ച് കൊണ്ടുള്ള തട്ടിപ്പ് വർദ്ധിച്ച് വരുകയാണ്. സാധാരണ സന്ദേശങ്ങൾ പോലെയുള്ള ഇവ പെട്ടെന്ന് നോക്കുമ്പോൾ മനസ്സിലാവില്ല. അദ്ധ്യാപികയുടെ കാര്യത്തിൽ സംഭവിച്ചതും ഇതാവനാണ് സാധ്യതയെന്നും പോലീസ് വ്യക്തമാക്കി.