എറണാകുളം: കുസാറ്റിൽ നടന്ന ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാല് പേരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. നാല് പേരും ശ്വാസംമുട്ടിയാണ് മരിച്ചതെന്നും ശ്വാസകോശത്തിന് ഗുരുതര പരിക്കുകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. നാലുപേരുടെയും കഴുത്തിലും നെഞ്ചിലുമാണ് പരിക്കേറ്റിരിക്കുന്നതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.
കളമശ്ശേരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ട് പെൺകുട്ടികളുടെ നില ഗുരുതരമാണ്. 38 പേരാണ് പരിക്കേറ്റ് ചികിത്സയിൽ തുടരുന്നത്. സംഭവത്തിൽ സുരക്ഷാ വീഴ്ച സംഭവിച്ചുവെന്നാണ് സംസ്ഥാന ഇന്റലിജൻസ് വിഭാഗത്തിന്റെ റിപ്പോർട്ട്. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് ഗാനമേള സംഘടിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
രണ്ട് ദിവസമായി നടന്നുവന്നിരുന്ന ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായ ഇന്നലെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. അപകടത്തിൽ നാല് വിദ്യാർത്ഥികൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു. രണ്ടാം വർഷ സിവിൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥികളായ കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, നോർത്ത് പറവൂർ സ്വദേശിനി ആൻ റൂഫ്, താമരശ്ശേരി സ്വദേശിനി സാറ തോമസ്, പാലക്കാട് മുണ്ടൂർ സ്വദേശി ആൽബിൻ ജോസഫ് എന്നിവരാണ് മരിച്ചത്.