തിരുവനന്തപുരം: ഔട്ട്‌ലെറ്റുകളിലേക്ക് സാധനങ്ങൾ എത്തിക്കാനുള്ള കരാർ സ്വീകരിക്കാൻ ആളില്ലാതായതോടെ സപ്ലൈകോ വീണ്ടും പ്രതിസന്ധിയിലേക്ക്. ടെണ്ടറിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറഞ്ഞതും പങ്കെടുത്തവർ ഉയർന്ന തുക ക്വാട്ട് ചെയ്തത് സപ്ലൈകോ നിരസിക്കുകയും ചെയ്തതാണ് പ്രതിസന്ധിക്ക് കാരണം.
സ്‌പ്ലൈകോ നൽകാനുള്ള കുടിശ്ശിക മുഴുവനും നൽകാതെ കരാറിൽ പങ്കെടുക്കില്ലെന്ന നിലപാടിലാണ് വ്യാപരികൾ. കുടിശ്ശിക ലഭിക്കുന്നത് നീണ്ടു പോകുന്നതാണ് ഉയർന്ന തുക ക്വാട്ട് ചെയ്തതിന് പിന്നിലെന്നാണ് സൂചന.
700 കോടിയിലധികം രൂപയാണ് സപ്ലൈകോ വ്യാപാരികൾക്ക് നൽകാനുള്ളത്. ഓണത്തിന് ശേഷം ഈ തുക നൽകുമെന്ന് അറിയിച്ചെങ്കിലും സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഞെരുങ്ങിയതോടെ ധനവകുപ്പ് തുക അനുവദിച്ചില്ല. ഇതോടെയാണ് കരാറുകാർ ടെണ്ടറിൽ നിന്ന് പിൻവാങ്ങിയത്. ഇപ്പോൾ ക്വാട്ട് ചെയ്ത ഉയർന്ന നിരക്കിൽ സാധനങ്ങൾ വാങ്ങാനാകില്ലെന്ന് സപ്ലൈകോ വ്യക്തമാക്കി. തുടർന്ന് ടെണ്ടറുകൾ നിരസിക്കുകയായിരുന്നു.
പരിപ്പ്, അരി, പഞ്ചസാര, ഏലം എന്നിവയ്‌ക്ക് ഈ മാസം14 ന് ടെൻഡർ ക്ഷണിച്ചെങ്കിലും കരാറുകൾ എത്തിയില്ല. ഇതേതുടർന്ന് വീണ്ടും ടെണ്ടർ ക്ഷണിക്കാനാണ് നീക്കം. വ്യാപാരികൾ സഹകരിച്ചില്ലെങ്കിൽ സപ്ലൈകോ ഔട്ട്‌ലെറ്റുകൾ അടച്ചുപൂട്ടേണ്ടി വരും.