കോഴിക്കോട്: ധനമന്ത്രി കെ.എൻ ബാലഗോപാലിനെ ചോദ്യം ചെയ്ത് കോഴിക്കോട് ഓമശേരിയിലെ വീട്ടമ്മമാർ. പ്രായമായവർക്ക് വീട്ടുപടിക്കൽ വാർദ്ധക്യ പെൻഷനും റേഷനും എത്തിച്ച് നൽകുന്ന ഏജന്റുമാർക്ക് ഇൻസെന്റീവ് നൽകാതെ സർക്കാർ വഞ്ചിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വീട്ടമ്മമാർ ധനമന്ത്രിയെ കാര്യങ്ങൾ നേരിട്ട് ധരിപ്പിച്ചത്.
മന്ത്രിമാരും മറ്റ് പ്രതിനിധികളും നടന്ന് പോകുന്ന വഴിയിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമില്ല. ജനങ്ങളെ കാണാൻ മന്ത്രിസഭ നടത്തുന്ന നവകേരള സദസിൽ മന്ത്രിയെ നേരിട്ട് കാണാനും പരാതി പറയാനും വീട്ടമ്മമാർ കാത്ത് നിന്നത് മതിൽകെട്ടിന് പുറത്തായിരുന്നു. എന്താണ് നമ്മുടെ പരിരപാടിയിൽ പങ്കെടുക്കാൻ എത്താത്തതെന്ന് ചോദിച്ച് കുശലാന്വേഷണം നടത്തുകയായിരുന്നു ധനമന്ത്രി. ഇതിനിടെയായാണ് വീട്ടമ്മമാർ പരാതി പറഞ്ഞത്.
പെൻഷൻ കൊടുത്തതിന്റെ ഇൻസെന്റീവ് ലഭിച്ചില്ല. 2021 നവംബർ മുതലുള്ള ആനുകൂല്യമാണ് ലഭിക്കാനുള്ളതെന്ന് വീട്ടമ്മമാർ പറഞ്ഞു. നിങ്ങളുടെ കേസ് പ്രത്യേക കേസ് ആയിരിക്കുമെന്നാണ് ബാലാഗോപാൽ നൽകിയ മറുപടി. പ്രത്യേക കേസ് അല്ലെന്നും ഒറ്റ ഒരാൾക്ക് പോലും ലഭിച്ചിട്ടില്ലെന്നും അവർ മറുപടി കൊടുത്തു. രണ്ട് മാസം ബിപിഎൽ കാർഡിനും ലഭിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ഏത് ഓഫീസ് ആണെന്നും എത്ര നാൾ മുതലാണ് ലഭിക്കാത്തതെന്നും കൃത്യമായി പറയണമെന്നായിരുന്നു മന്ത്രി ആവശ്യപ്പെട്ടത്. തുടർന്ന് വീട്ടമ്മമാർ കൃത്യമായി വിവരം പറഞ്ഞപ്പോൾ പരാതി നൽകേണ്ട കാര്യം മാത്രമേ ഉള്ളൂ, എല്ലാം ശരിയാക്കാമെന്ന സ്ഥിരം പല്ലവിയാണ് മന്ത്രി നൽകിയത്.