പത്തനംതിട്ട: ഭക്തിയുടെ നിറവിൽ ചക്കുളത്തമ്മയ്‌ക്ക് പൊങ്കാല നിവേദിച്ച് ആയിരങ്ങൾ. സ്ത്രീകളുടെ ശബരിമല എന്നു വിശേഷിപ്പിക്കുന്ന ചക്കുളത്തുക്കാവിൽ ആയിരക്കണക്കിന് സ്ത്രീകളാണ് വ്രതം നോറ്റ് ദേവീ സ്തുതികളോടെ പൊങ്കാല അർപ്പിക്കാനെത്തിയത്. രാവിലെ വിളിച്ചുചൊല്ലി പ്രാർത്ഥനയോടെ പൊങ്കാല ചടങ്ങുകൾക്ക് തുടക്കമായി.
മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ശ്രീകോവിലെ കെടാവിളക്കിൽ നിന്ന് കൊളുത്തിയ തിരിയിൽ നിന്ന് പണ്ടാര അടുപ്പിലേക്ക് അഗ്‌നി പകർന്നതോടെ ദേവി മന്ത്രങ്ങളുയർന്ന അന്തരീക്ഷത്തിൽ ഭക്തർ പൊങ്കാലയർപ്പിച്ചു. ക്ഷേത്രത്തിന് 30 കിലോമീറ്റർ ചുറ്റളവിൽ എംസി റോഡിലും തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയിലും പൊങ്കാല അടുപ്പുകൾ നിറഞ്ഞു. 11.30 യോടെ പൊങ്കാല നിവേദ്യ ചടങ്ങുകൾ നടന്നു.
500ലധികം വേദ പണ്ഡിതൻമ്മാരുടെ കാർമ്മികത്വത്തിൽ ദേവിയെ 51 ജീവിതകളിലായി എഴുന്നള്ളിച്ച് ഭക്തർ തയ്യാറാക്കിയ പൊങ്കാല നേദിച്ചു. ക്ഷേത്രത്തിലെത്തിയ ഭക്തരുടെ സുരക്ഷയ്‌ക്കും സൗകര്യത്തിനുമായി 1000 ത്തോളം പോലീസുകാരെയും മൂവായിരത്തോളം വോളണ്ടിയർമാരെയുമാണ് നിയോഗിച്ചിരുന്നത്. ഹരിത ചട്ടങ്ങൾ പാലിച്ചായിരുന്നു ഇത്തവണയും പൊങ്കാല നടന്നത്.















