പാറ്റ്ന: ഹൈന്ദവ ആഘോഷങ്ങൾക്ക് സ്‌കൂളുകളിൽ നൽകിയിരുന്ന അവധികളുടെ എണ്ണം വെട്ടി കുറയ്‌ക്കുകയും ഇസ്ലാമിക ആഘോഷങ്ങളുടെ അവധി വർദ്ധിപ്പിക്കുകയും ചെയ്ത ബിഹാർ സർക്കാരിന്റെ നടപടിയെ കടുത്ത ഭാഷയിൽ വിമർശിച്ച് ബിജെപി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ തീരുമാനത്തെ അപലപിച്ച കേന്ദ്രമന്ത്രി അശ്വിനി കുമാർ ചൗബെ നടപടി തികച്ചും ഹിന്ദു വിരുദ്ധമാണെന്ന് പറഞ്ഞു. ബിഹാർ സർക്കാർ വോട്ട് ബാങ്കിനായി സനാതനരെ വെറുക്കുകയാണ്. ഒരിക്കൽ കൂടി സർക്കാരിന്റെ ഹിന്ദു വിരുദ്ധ മുഖം പുറത്ത് വന്നു. ഒരു വശത്ത്, മുസ്ലീം ആഘോഷങ്ങൾക്ക് സ്കൂളുകളിൽ അവധി നീട്ടുന്നു, അതേസമയം ഹിന്ദു ആഘോഷങ്ങളുടെ അവധി നിർത്തലാക്കുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറിനെ പ്രീണനത്തിന്റെ പടത്തലവൻ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
സംസ്ഥാനം “ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ബീഹാർ” ആയി മാറിയെന്ന് ബിജെപി നേതാവ് ഗിരിരാജ് സിംഗ് പരിഹസിച്ചു. ഇത് മൂന്നാം തവണയാണ് നിതീഷ് സർക്കാർ ‘തുഗ്ലക്ക്’ ഉത്തരവ് പുറപ്പെടുവിക്കുന്നത്. ഈ തീരുമാനവുമായ മുന്നോട്ട് പോയാൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ അനന്തരഫലങ്ങൾ നേരിടേണ്ടി വരും. ഭാവിയിൽ അവർ മുഹമ്മദ് ലാലു യാദവ്, മുഹമ്മദ് നിതീഷ് കുമാർ എന്നിങ്ങനെ അറിയപ്പെടുമെന്നും ഗിരിരാജ് സിംഗ് പറഞ്ഞു.
വിദ്യാഭ്യാസ അവകാശത്തിന് കീഴിൽ കുറഞ്ഞത് 220 അദ്ധ്യാപന ദിനങ്ങളെങ്കിലും ഉറപ്പാക്കുന്നതിനാണ് അവധികളിൽ മാറ്റം വരുത്തിയതെന്ന ന്യായമാണ് ബിഹാർ സർക്കാർ നിരത്തുന്നത്. കഴിഞ്ഞ ദിവസമാണ് വിദ്യാഭ്യാസ വകുപ്പ് 2024 ലെ അവധിക്കാല പട്ടിക പുറത്തിറക്കിയത്. ഹിന്ദുക്കളുടെ പ്രധാന ആഘോഷമായ ഹർത്താലിക തീജിന്റെയും ജിതിയയുടെയും അവധികൾ പുതിയ പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്, അതേസമയം ഈദുൽ-ഫിത്തർ, ഈദ് അൽ-അദ്ഹ (ബക്രീദ്) അവധികൾ മൂന്ന് ദിവസമായി വർദ്ധിപ്പിച്ചു.