കോട്ടയം: കൊല്ലത്ത് ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയതിന് പിന്നാലെ സമാന രീതിയിൽ ഒരു മാസം മുമ്പ് കോട്ടയത്ത് നിന്നും കുട്ടിയെ കടത്തിക്കൊണ്ട് പോകാൻ ശ്രമിച്ചിരുന്നതായി വിവരം. കോട്ടയം മാങ്ങാനത്താണ് സംഭവം. വെള്ള നിറത്തിലുള്ള ഇന്നോവ കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുകയായിരുന്നു. അന്ന് വാഹനത്തിലുണ്ടായിരുന്നത് ഒരു സ്ത്രീയും പുരുഷനുമായിരുന്നെന്ന് കുട്ടിയുടെ പിതാവ് പറയുന്നു.
ഉടൻ തന്നെ പരാതി നൽകിയിരുന്നെങ്കിലും അന്വേഷണത്തിൽ ഒന്നും കണ്ടെത്താനായില്ലെന്നായിരുന്നു പോലീസിന്റെ പ്രതികരണം. കാറിലെത്തിയ യുവതി ഉൾപ്പെടെയുള്ള സംഘം സ്‌കൂൾ വിദ്യാർത്ഥികളെ പിന്തുടരുന്നതായി മാങ്ങാനത്തെ പ്രദേശവാസികൾ ഒരു മാസം മുമ്പ് പരാതി ഉന്നയിച്ചിരുന്നു.മാങ്ങാനത്ത് സ്‌കൂളിൽ നിന്നും നടന്ന് പോകുന്ന കുട്ടികളുടെ സമീപമെത്തിയാണ് യുവതി ഉൾപ്പെടെയുള്ള സംഘം കാറിൽ പിന്തുടർന്നതെന്ന് നാട്ടുകാർ പറഞ്ഞു.
കുട്ടികൾ ഇക്കാര്യം രക്ഷിതാക്കളെ അറിയിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. നടന്ന് പോകുന്ന കുട്ടികൾക്ക് സമീപം കാർ നിർത്തിയ ശേഷം വീട്ടിൽ എത്തിക്കാമെന്ന് പറഞ്ഞിരുന്നതായി കുട്ടികൾ പറഞ്ഞിരുന്നു.വീട്ടിലേക്ക് നടന്നു പോയ പെൺകുട്ടിയോട് അച്ഛൻ ഓഫീസിലല്ലെ തങ്ങൾ വീട്ടിലെത്തിക്കാമെന്ന് യുവതി ഉൾപ്പെട്ട സംഘം പറഞ്ഞിരുന്നു. പിന്നാലെ കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു.