ചെന്നൈ: ഇന്ത്യയിൽ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളിൽ 99.2 ശതമാനവും രാജ്യത്ത് നിർമ്മിച്ചവയെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ ഹൊസൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയിൽ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളിൽ 99.2 ശതമാനവും മെയ്ഡ് ഇൻ ഇന്ത്യയാണ്. രാജ്യത്തെ മൊബൈൽ ഫോൺ വ്യവസായത്തിന്റെ വളർച്ചയെ വിമർശിക്കാൻ ആഗ്രഹിക്കുന്ന ചില പ്രശസ്തരായ ആളുകളുണ്ടെന്ന് മന്ത്രി പറഞ്ഞു.
മൊബൈൽ ഫോൺ വ്യവസായം പ്രദാനം ചെയ്യുന്ന തൊഴിലവസരങ്ങൾ അവർ മറക്കുന്നു, 2.5 ലക്ഷം ജീവനക്കാർ നേരിട്ട് മൊബൈൽ ഫോൺ വ്യവസായത്തിൽ ജോലി ചെയ്യുന്ന കാര്യവും അവർ ബോധപൂർവ്വം മറക്കുകയാണ്.
രാജ്യത്ത് മൊബൈൽ ഫോണുകൾ ഇറക്കുമതി ചെയ്യുന്നതാണെന്ന് വിശ്വസിക്കുന്ന ചില വലിയ നേതാക്കൾ പ്രതിപക്ഷത്തുണ്ടെന്ന് മന്ത്രി പരിഹസിച്ചു. ഇന്ത്യയിൽ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളിൽ 99.2 ശതമാനവും ഇന്ത്യയിൽ നിർമിച്ചതാണെന്ന കാര്യം അവർ മറക്കുന്നു. കഴിഞ്ഞ 9.5 വർഷത്തിനുള്ളിൽ, ഇലക്‌ട്രോണിക്‌സ് മേഖലയിൽ കയറ്റുമതിയിലും മികച്ച വളർച്ച നേടിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ 9.5 വർഷത്തിനിടയിൽ, ഇലക്ട്രോണിക്സ് മേഖലയിൽ കയറ്റുമതിയെ അടിസ്ഥാനമാക്കിയുള്ള വളർച്ച സ്വപ്നം കാണാൻ കഴിയുന്ന ഒരു തലത്തിലേക്ക് രാജ്യം എത്തിയിരിക്കുന്നു. 10 വർഷം മുമ്പ് ഇന്ത്യയിൽ ഉപയോഗിച്ചിരുന്ന 98 ശതമാനം മൊബൈൽ ഫോണുകളും ഇറക്കുമതി ചെയ്യുകയായിരുന്നു. ഇന്ന് ഇന്ത്യയിൽ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളിൽ 99.2 ശതമാനവും ഇന്ത്യയിൽ നിർമ്മിച്ചതാണ്. അതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മെയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.