ഓപ്പൺ എഐയുടെ ചാറ്റ് ജിപിടി വന്നതോടെയാണ് ആളുകൾക്കിടയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് പ്രചാരം വർദ്ധിക്കാൻ ആരംഭിച്ചത്. ജോലിക്കാർ മുതൽ സ്‌കൂൾ കുട്ടികൾ വരെ ഇന്ന് ചാറ്റ് ജിപിടി ഉപയോഗിക്കുന്നുണ്ട്. മനുഷ്യരെക്കാൾ നല്ല രീതിയിൽ ഉപദേശം നൽകുന്നതിൽ ചാറ്റ് ജിപിടി മികച്ചതാണെന്നാണ് പുതിയ പഠനം. ജിപിടി-4 എന്ന മോഡലാണ് എഐ ചാറ്റ് ബോട്ട് വഴി ഇത്തരത്തിലുള്ള വ്യക്തിപരമായ ഉപദേശം നൽകുന്നത്. വ്യക്തിപരമായ ഉപദേശങ്ങൾനൽകുവാൻ ഒരു മനുഷ്യന്റെ സഹാനുഭൂതിയും ആവശ്യമാണെന്ന ധാരണയാണ് ഇതിലൂടെ ചാറ്റ് ജിപിടി മാറ്റിയിരിക്കുന്നത്.
ഫ്രോണ്ടിയേഴ്‌സ് ഇൻ സൈക്കോളജിയെന്ന ജേണൽ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം. ചാറ്റ് ജിപിടിയുടെ കൂടുതൽ ഉപദേശങ്ങളും സമ്പൂർണ്ണവും സഹാനുഭൂതിയും സഹായകരവുമാണെന്ന് പഠനത്തിൽ പങ്കെടുത്ത ഭൂരിഭാഗത്തിലധികം ആളുകളും അറിയിച്ചു. മനുഷ്യവികാരങ്ങളെ മനസിലാക്കുന്നതിനും അഭിസംബോധന ചെയ്യുന്നതിനുമുള്ള എഐയുടെ കഴിവിൽ ഇത് കാര്യമായ മാറ്റം കാണിക്കുന്നുണ്ട്. ചാറ്റ്ജിപിടിക്ക് മനുഷ്യന്റെ വികാരങ്ങൾ മനസിലാക്കാൻ കഴിയുമെന്ന് നേരത്തെ പഠനങ്ങൾ അഭിപ്രായപ്പെട്ടിരുന്നു.
ജിപിടിയുടെ 3.5 മോഡലിനെക്കാളും വൈകാരികമായ കാര്യങ്ങൾ മനസിലാക്കാൻ ജിപിടി 4 മികച്ചതാണെന്ന് പറയപ്പെടുന്നു. ഇതിലൂടെ ഉപയോക്താക്കൾക്ക് വ്യത്യസ്ത പ്രതികരണങ്ങൾ ചോദിക്കാനും ഫീഡ്ബാക്ക് നൽകാനും കഴിയും. ഇത് വ്യക്തിപരമായ ഉപദേശങ്ങൾ നൽകുന്നതിനുള്ള ചാറ്റ് ജിപിടിയുടെ കഴിവ് മെച്ചപ്പെടുത്തി. തെറാപ്പി സെഷനുകൾ മെച്ചപ്പെടുത്തുന്നതിന് ചാറ്റ് ജിപിടി പോലുള്ള ചാറ്റ്‌ബോട്ടുകളുടെ സാധ്യതകളിലേക്കാണ് ഈ പഠനം വിരൽ ചൂണ്ടുന്നത്.
നേരത്തെ വില്യം, മേരി എന്നീ ഗവേഷകരും മൈക്രോസോഫ്റ്റിലെയും ഏഷ്യയിലെ വിവിധ ഗവേഷണ കേന്ദ്രങ്ങളിൽ നിന്നുമുള്ള ഗവേഷകരും എൽഎൽഎം(ലാർജ് ലാഗ്വേജ് മോഡൽസ്) എന്ന എഐക്ക് മനുഷ്യ വികാരങ്ങൾ മനസിലാക്കാൻ കഴിയുമോ എന്നറിയാൻ ഒരു പഠനം നടത്തിയിരുന്നു. പഠനത്തിൽ ചാറ്റ് ജിപിടി പോലെയുള്ള ജനറേറ്റീവ് എഐ ഉപകരണങ്ങൾ അടിസ്ഥാനമാക്കിയുള്ള എൽഎൽഎംകൾക്ക് വികാരങ്ങൾ മനസിലാക്കാനും അതിന് പ്രതികരിക്കാനും സാധിക്കുമെന്ന് കണ്ടെത്തിയിരുന്നു.