ബെംഗളൂരു: അമേരിക്കൻ ചിപ്പ് നിർമ്മാണ കമ്പനിയായ എഎംഡിയുടെ ഡിസൈൻ സെന്റർ ബെംഗളൂരുവിൽ ആരംഭിച്ചു. കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് സെന്റർ ഉദ്ഘാടനം ചെയ്തു. 500,000 ചതുരശ്ര അടി വിസ്തീർണമാണ് സെന്ററിനുള്ളത്. ത്രീഡി സ്റ്റാക്കിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് എന്നിവയിലും ചിപ്പ് നിർമ്മാണ സങ്കേതിക വിദ്യയിലും സെന്ററിൽ ശ്രദ്ധ ക്രേന്ദ്രീകരിക്കും.
കംപ്യൂട്ടറുകൾക്ക് വേണ്ടിയുള്ള സിപിയു, ജിപിയു, അഡാപ്റ്റീവ് എസ്ഒസി, എഫ്പിജിഎ തുടങ്ങിയവയും ഇവിടെ വികസിപ്പിക്കും. സെന്ററിലെ തൊഴിലാളികളിൽ 25 ശതമാനം ഇന്ത്യയ്‌ക്ക് പുറത്ത് നിന്നുള്ളവരാണ്. വരും വർഷങ്ങളിൽ ഏകദേശം 3,000 എഎംഡി എഞ്ചിനീയർമാരെ എത്തിക്കാനും ക്യാമ്പസ് ലക്ഷ്യമിടുന്നുണ്ട്.
‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഇന്ത്യയുടെ ചിപ്പ് നിർമ്മാണ പരിപാടി, സെമികണ്ടക്ടറുകളുടെ രൂപകല്പനയെയും കഴിവിനെയും പിന്തുണയ്‌ക്കുന്നതിന് ശക്തമായ ഊന്നൽ നൽകുന്നു. എഎംഡി അതിന്റെ ഏറ്റവും വലിയ ഡിസൈൻ സെന്റർ ബെംഗളൂരുവിൽ സ്ഥാപിക്കുന്നത് ആഗോള കമ്പനികൾക്ക് ഇന്ത്യയിൽ ഉള്ള വിശ്വാസത്തിന്റെ തെളിവാണ്’- മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു.
ഇന്ത്യൻ നിക്ഷേപത്തിലേക്ക് കമ്പനി പ്രഖ്യാപിച്ച 400 മില്യൺ ഡോളറിന്റെ പദ്ധതികളുടെ ഭാഗമായാണ് യുഎസ് ആസ്ഥാനമായുള്ള ചിപ്പ് നിർമ്മാണ കമ്പനിയായ എഎംഡി തങ്ങളുടെ ഏറ്റവും വലിയ ആഗോള ഡിസൈൻ സെന്റർ ബെംഗളൂരുവിൽ ഉദ്ഘാടനം ചെയ്തത്.