തിരുവനന്തപുരം: സിപിഎമ്മിനെതിരെയും പിണറായി സർക്കാരിനെതിരെയും പ്രചരിക്കുന്നത് പ്രൊപ്പഗാണ്ട വാർത്തകളാണെന്ന അവകാശവാദവുമായി സിനിമാ-സീരിയൽ നടി ഗായത്രി. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിനെതിരെ പല രീതിയിലാണ് മാദ്ധ്യമങ്ങൾ വാർത്ത നൽകുന്നത്. ട്രാഫിക് ബ്ലോക്കുകൾ സൃഷ്ടിക്കാതിരിക്കാനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നടുവേദനയും സഹിച്ച് ബസിൽ യാത്ര ചെയ്യുന്നതെന്നും ഗായത്രി പറയുന്നു.
‘മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ മാസങ്ങളോളം ജയിലിൽ കിടന്നിട്ട് നിരപരാധിയാണെന്ന് തെളിഞ്ഞപ്പോൾ ആ വാർത്ത കൊടുക്കാൻ ഇവിടെ ഒരു മാദ്ധ്യമവും ഇല്ലായിരുന്നു. പക്ഷെ, അയാളുടെ വീട്ടിൽ ഒരാൾ അന്വേഷിച്ചിട്ട് പോയാൽ അത് വാർത്തയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും അവരുടെ ആരോഗ്യമോ സാഹചര്യമോ കുടുംബമോ നോക്കാതെ തെരുവിൽ ജനങ്ങളുടെ മുന്നിലേയ്‌ക്ക് ഇറങ്ങി ചെല്ലുകയാണ്. അധികാരം നിങ്ങളുടെ വീട്ടുമുറ്റത്താണെന്ന് പറഞ്ഞു കൊണ്ടാണ് അവർ ഇറങ്ങി വരുന്നത്’.
‘മന്ത്രിമാരുടെ വാഹനങ്ങളും അവരുടെ അകമ്പടി വാഹനങ്ങളും അവരുടെ ഓഫീസർമാരും സഞ്ചരിക്കുമ്പോൾ റോഡിൽ ബ്ലോക്ക് ഉണ്ടാകരുത് എന്നോർത്താണ് ഒറ്റ ബസിൽ നടുവേദനയും സഹിച്ച് അള്ളിപ്പിടിച്ചു കൊണ്ട് മന്ത്രിമാർ അവരുടെ ആരോഗ്യം പോലും നോക്കാതെ യാത്ര ചെയ്യുന്നത്. ആ ബസിനെ കുറിച്ച് എന്തൊക്കെ ആർഭാട കഥകളാണ് മാദ്ധ്യമങ്ങൾ കൊടുക്കുന്നത്. ഇത് പ്രൊപ്പഗാണ്ട വാർത്തകളാണ്. ഇടതുപക്ഷത്തിനും മനുഷ്യപക്ഷത്തിനും വാർത്ത എതിരാകുന്നുണ്ടെങ്കിൽ കോർപ്പറേറ്റ് പണം നൽകുന്നുണ്ട്’- ഗായത്രി പറഞ്ഞു.