4,100 വർഷം പഴക്കമുള്ള കൂട്ടശവക്കുഴിയും തലവെട്ടി മാറ്റിയ മനുഷ്യാസ്ഥികളും കണ്ടെടുത്തു. ചൈനയിലെ ഹീലോങിലുള്ള ഒരു ഗ്രാമത്തിലാണ് 4,100 വർഷം പഴക്കമുള്ള ശവക്കുഴി കണ്ടെത്തിയത്. തലവെട്ടി മാറ്റിയ 43 ശവശരീരങ്ങളാണ് ഖനനത്തിലൂടെ കണ്ടെത്തിയത്. സ്ത്രീകളുടെയും കുട്ടികളുടെയും ശരീരാവിശിഷ്ടങ്ങളാണ് കണ്ടെടുത്തിരിക്കുന്നത്.
പ്രാചീന കാലത്തെ യുദ്ധത്തിന്റെ ഭീകരത വ്യക്തമാക്കുന്ന അവശിഷ്ടങ്ങളാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് ഗവേഷണ സംഘം പറഞ്ഞു. പുരാതന കാലഘട്ടങ്ങളിലെ ഏറ്റവും ക്രൂര ആക്രമണമായ തലവേട്ടയാണിതെന്നും സംഘം വ്യക്തമാക്കി. 1990 കളിലാണ് പുരാവസ്തു ഗവേഷകർ ആദ്യമായി ഈ സ്ഥലം കണ്ടെത്തുന്നത്. തുടർന്ന് ആറ് തവണ ഈ പ്രദേശത്ത് ഖനനം നടത്തിയിട്ടുണ്ട്. എന്നാൽ ഇതുവരെ ഇത്രയും ക്രൂരമായ സംഭവം കണ്ടെത്തിയിട്ടില്ലെന്നാണ് ഗവേഷകർ പറയുന്നത്. കണ്ടെടുത്ത എല്ല ശവശരീരങ്ങളുടെയും തല മുൻവശത്ത് നിന്ന് വെട്ടിമാറ്റിയ നിലയിലാണുള്ളത്.
മത്സ്യബന്ധനവും വേട്ടയാടലും കൃഷിയുമായിരുന്നു ഹോങ്ഹെ നിവാസികളുടെ ഉപജീവനമാർഗം. എന്നാൽ പലപ്പോഴും സമ്പാദ്യത്തെയും വിഭവങ്ങളെയും ചൊല്ലി അയൽ ഗോത്രങ്ങൾ തമ്മിൽ വഴക്കിട്ടിരുന്നു. അത്തരത്തിലുള്ള ഏതെങ്കിലും സംഘർഷമാകാം ഈ ആക്രമണത്തിന് കാരണമായതെന്നാണ് ഗവേഷണ സംഘത്തിന്റെ നിഗമനം.