വൈറ്റ് ബോൾ ക്രിക്കറ്റിൽ നിന്ന് ഇടവേള എടുക്കാനൊരുങ്ങി ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോലി. ഡിസംബറിൽ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 , ഏകദിന പരമ്പരകളിൽ നിന്നും വിട്ടുനിൽക്കുമെന്നും ടെസ്റ്റ് പരമ്പരയുടെ ഭാഗമാകുമെന്നും താരം ബിസിസിഐയെ അറിയിച്ചതായി ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡിസംബർ 10ന് ആരംഭിക്കുന്ന ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ മൂന്ന് ടി20കളും മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് ഉള്ളത്.
വൈറ്റ് ബോൾ ക്രിക്കറ്റിൽ നിന്ന് ഇടവേള വേണമെന്ന് കോലി ബിസിസിഐയെയും സെലക്ടർമാരെയും അറിയിച്ചിട്ടുണ്ട്. ടെസ്റ്റ് പരമ്പരകളിൽ തുടരുമെന്നും വൈറ്റ് ബോളിലേക്ക് തിരിച്ച് വരാൻ ആഗ്രഹിക്കുമ്പോൾ അത് അറിയിക്കാമെന്നും താരം പറഞ്ഞതായാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2022ലെ ടി20 ലോകകപ്പിലാണ് ഇന്ത്യക്കായി വിരാട് കോലിയും രോഹിത് ശർമ്മയും അവസാനമായി ടി20 യിൽ പാഡണിഞ്ഞത്.
2023 ഏകദിന ലോകകപ്പിലെ മികച്ച താരവും കോലിയായിരുന്നു. 11 മത്സരങ്ങളിൽ നിന്ന് 765 റൺസുമായി ലോകകപ്പിലെ റൺവേട്ടക്കാരിൽ ഒന്നാം സ്ഥാനവും കോലി സ്വന്തമാക്കി. സച്ചിൻ തെണ്ടുൽക്കറുടെ 49 ഏകദിന സെഞ്ച്വറികളെന്ന റെക്കോർഡും താരം മറികടന്നിരുന്നു.